പത്ത് മില്ലി ലിറ്റർ വീതമുള്ള 27 ലക്ഷം ചെറു കുപ്പികളിലെ മഷി വേണം. ഒരു കുപ്പിയിലെ മഷി 700 പേർക്ക് തികയും. അതിന്  174 രൂപയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്നത്.

ബംഗളുരു: വോട്ട് ചെയ്യാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. പോളിംഗ് ബൂത്തിലെത്തുമ്പോൾ നമ്മുടെ കയ്യില്‍ പുരട്ടുന്നൊരു നീല മഷിയില്ലേ? ഇതെവിടെയാണ് ഉണ്ടാക്കുന്നതെന്ന് അറിയാമോ? ഒരു തെരഞ്ഞടുപ്പിന് ഇന്ത്യയിലാകെ എത്ര ലിറ്റര്‍ മഷി വേണ്ടിവരുമെന്ന് അറിയാമോ?

അതിനൊക്കെയുള്ള ഉത്തരമാണ് മൈസൂർ പെയിന്റ്സ് ആന്റ് വാർണിഷ് ലിമിറ്റഡ് കമ്പനി. പോളിംഗ് ബൂത്തിൽ എത്തുമ്പോൾ സമ്മതിദായകന്റെ ഇടത് ചൂണ്ടു വിരലിൽ പുരട്ടുന്ന ആ മായ്ക്കാനാവാത്ത മഷി തയാറാക്കുന്നത് ഈ കമ്പനിയാണ്. ഈ മഷി നിർമിക്കാൻ രാജ്യത്ത് അനുമതിയുള്ള ഏക സ്ഥാപനവും. മൈസൂർ പെയിന്റ്സ് ആന്റ് വാർണിഷ് ലിമിറ്റഡ് കമ്പനി മാത്രമാണ്. ഇത്തവണ റെക്കോഡ് ഓർഡറാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ഈ കമ്പനിക്ക് കിട്ടിയിരിക്കുന്നത്. 

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലേക്ക് പത്ത് മില്ലി ലിറ്റർ വീതമുള്ള 27 ലക്ഷം ചെറു കുപ്പികളിലെ മഷി വേണം. ഒരു കുപ്പിയിലെ മഷി 700 പേർക്ക് തികയും. അതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വില 174 രൂപയും. മഷി എത്തിക്കുന്നതിനുള്ള ചെലവ് അടക്കം കമ്പനിക്ക് ആകെ കിട്ടുക 50 കോടി രൂപയാണ്. 

ഇത്തവണത്തെ തെരഞ്ഞെടുപ്പിന് വേണ്ട മഷി മുഴുവൻ മൈസൂർ പെയിന്റ്സ് ആന്റ് വാർണിഷ് ലിമിറ്റഡ് കമ്പനിയിൽ തയാറായി കഴിഞ്ഞു. ഏറ്റവും കൂടുതൽ മഷി വേണ്ടത് ഉത്തർപ്രദേശിലേക്കും കുറവ് ലക്ഷദ്വീപിലേക്കുമാണ്. മഷി തയാറാക്കുന്നത് മൈസൂർ പെയിന്റ്സ് ആന്റ് വാർണിഷ് ലിമിറ്റഡ് കമ്പനിയാണെങ്കിലും അതിന്റെ ഫോർമുല ദില്ലിയിലെ കൗൺസിൽ ഓഫ് ഇൻഡസ്ട്രിയൽ റിസർചിന്റേതാണ്. സിൽവർ നൈട്രേറ്റാണ് പ്രധാന ചേരുവ.

1962 മുതൽ രാജ്യത്തെ തെരഞ്ഞെടുപ്പുകൾക്ക് വേണ്ടി മഷി തയാറാക്കുന്ന മൈസൂർ പെയിന്റ്സ് ആന്റ് വാർണിഷ് ലിമിറ്റഡ് കമ്പനിക്ക് ഇപ്പോൾ വിദേശത്തേയ്ക് കയറ്റുമതിയും ഉണ്ട്. ഇന്ത്യയെപ്പോലെ വോട്ടെടുപ്പിൽ മഷി പുരട്ടുന്ന രീതിയുള്ള രാജ്യങ്ങളിലെക്കാണ് മഷിയുടെ കയറ്റുമതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്