ന്യൂനമർദം ചുഴലിക്കാറ്റായി മാറി, അതിശക്ത മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്, അതീവ ജാഗ്രതയിൽ തമിഴ്നാട്
ഇതിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ വടക്കൻ തീരദേശ ജില്ലകളിലും ഉപ്രദേശങ്ങളിലും ശക്തമായതോ അതിശക്തമായതോട ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
![Low pressure has turned into a cyclone Tamil Nadu on high alert Met department warns of heavy rain PPP Low pressure has turned into a cyclone Tamil Nadu on high alert Met department warns of heavy rain PPP](https://static-ai.asianetnews.com/images/01hgq648f6zz1dr8t3h05100he/rain-alert_363x203xt.jpg)
ചെന്നൈ: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ വടക്കൻ തീരദേശ ജില്ലകളിലും ഉപ്രദേശങ്ങളിലും ശക്തമായതോ അതിശക്തമായതോട ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. പുതുച്ചേരിയിൽ നിന്ന് ഏകദേശം 440 കിലോമീറ്റർ തെക്ക്-കിഴക്കും ചെന്നൈയിൽ നിന്ന് 420 കിലോമീറ്റർ തെക്ക്-കിഴക്കുമായാണ് ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടുക.
തമിഴ്നാട്ടിലെ ചെന്നൈക്ക് സമീപത്തായി നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലാകും നാളെയോടെ മിഷോങ് ചുഴലിക്കാറ്റ് കരതൊടാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഈ സാഹചര്യത്തിൽ മിഷോങ് ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കം തമിഴ്നാട് സർക്കാർ ഊർജ്ജിതമാക്കിയിരുന്നു. നിശ്ചിത ജില്ലകളെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട് മുൻനിർത്തി ചെന്നൈ അടക്കം 4 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തമിഴ്നാട് സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. പുതുച്ചേരിയിലും ജാഗ്രത നിർദ്ദേശമുണ്ട്. തിങ്കളാഴ്ച പുതുച്ചേരി, കാരക്കൽ, യാനം മേഖലകളിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഡിസംബർ നാലിന് രാവിലെയോടെ മിഷോങ് ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശിനും, ചേർന്നുള്ള വടക്കൻ തമിഴ്‌നാട് തീരത്തിനും സമീപം പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിൽ എത്തും. തുടര്‍ന്ന്ഏതാണ്ട് സമാന്തരമായും തെക്കൻ ആന്ധ്രാപ്രദേശ് തീരത്തോട് ചേർന്ന് വടക്കോട്ട് നീങ്ങുകയും ഡിസംബർ 5 ന് ഉച്ചയോടെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ തെക്കൻ ആന്ധ്രാപ്രദേശ് തീരം കടക്കാനുമാണ് സാധ്യതയെന്നുമാണ് ഐഎംഡി ഏറ്റവും പുതിയ ബുള്ളറ്റിനിൽ പറയുന്നത്.
പുതുക്കോട്ട, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, തിരുവള്ളൂർ, ചെന്നൈ, കാഞ്ചീപുരം, റാണിപ്പേട്ട്, ചെങ്കൽപട്ട്, വില്ലുപുരം, കടലൂർ എന്നീ ജില്ലകളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എസ് ബാലചന്ദ്രൻ പറഞ്ഞു. ഒക്ടോബർ ഒന്നു മുതൽ ഇന്നുവരെ വടക്കു കിഴക്കൻ മൺസൂൺ കാലത്ത് ഈ മേഖലയിൽ 34 സെന്റീമീറ്റർ മഴ രേഖപ്പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം