ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ നടന്ന 'ശുദ്ധീകരണ' ചടങ്ങിനെ ചൊല്ലി എൻഡിഎയിൽ ഭിന്നത
ഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ നടന്ന 'ശുദ്ധീകരണ' ചടങ്ങിനെ ചൊല്ലി എൻഡിഎയിൽ ഭിന്നത. വിഷയം ആശങ്ക ഉണർത്തുന്നതാണെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ വ്യക്തമാക്കി. ഇപ്പോഴും സാമൂഹ്യ സാഹചര്യങ്ങൾ മാറാതിരിക്കുന്നത് സർക്കാരിനും ആശങ്ക ഉണ്ടാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ശുദ്ധീകരണത്തെ ബിജെപി-ആർഎസ്എസ് നേതാക്കൾ ന്യായീകരിക്കുമ്പോൾ ആണ് പാസ്വാന്‍റെ ഇത്തരം ഒരു പ്രതികരണം വന്നിരിക്കുന്നത്. ക്ഷേത്രം ഉൾപ്പെടുന്ന മൈതാനത്ത് കോൺഗ്രസ് പ്രവർത്തകർ ചില മുദ്രാവാക്യങ്ങൾ വിളിച്ചത് കാരണം ആണ് ദലിതർ അടക്കം ചേർന്ന് ശുദ്ധീകരണം നടത്തിയത് എന്നാണ് ബിജെപി ന്യായീകരണം.
സംഭവത്തിൽ ബി.ജെ.പിക്ക് പങ്കില്ലെന്നാണ് കേന്ദ്ര സഹമന്ത്രി അജയ് താംതയുടെ വാദം. റാലി നടന്ന ഗ്രൗണ്ട് ഒരു ഹൈന്ദവ സംഘടനയുടെ നിയന്ത്രണത്തിലുള്ളതാണെന്നും പരിപാടിക്കിടെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ അടക്കമുള്ളവർ അനാവശ്യ മതപരമായ മുദ്രാവാക്യങ്ങൾ ഉയർത്തിയതിനെ തുടർന്നാണ് സംഘടന അവിടെ ചടങ്ങുകൾ നടത്തിയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഖാർഗെയുടെ റാലിക്കിടെ ഗ്രൗണ്ടിൽ വച്ച് അനാവശ്യമായ മതപരമായ മുദ്രാവാക്യങ്ങൾ ഉയർന്നതായി അജയ് താംത ആരോപിച്ചു. റാലിക്ക് ശേഷം ഗ്രൗണ്ടിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയതിനെ തുടർന്ന്, പതിവായി പൂജകളും യാഗങ്ങളും നടക്കുന്ന ഈ സ്ഥലത്ത് ശുദ്ധീകരണവും ശുചീകരണവും നടത്താൻ അവിടുത്തെ പ്രാദേശിക സംഘടന തീരുമാനിക്കുകയായിരുന്നു. വേദിയിലോ ഗ്രൗണ്ടിലോ നടന്ന ശുദ്ധീകരണത്തിൽ ബി.ജെ.പിക്കോ സംസ്ഥാന സർക്കാരിനോ യാതൊരുവിധ പങ്ക് ഇല്ലെന്ന് അജയ് താംത വ്യക്തമാക്കി. 'ശ്രീരാം സേന ധാർമിക് സേവാ ട്രസ്റ്റ്' എന്ന സംഘടനയാണ് ഇതിന് പിന്നിലെന്നും ബി.ജെ.പി ഇത്തരം പ്രവൃത്തികളെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാംലീല മൈതാനങ്ങളിൽ ഇത്തരം രാഷ്‌ട്രീയ പരിപാടികൾക്ക് ശേഷവും സമ്മേളനങ്ങൾക്ക് ശേഷവും പൂജകളും ശുദ്ധീകരണ ചടങ്ങുകളും നടക്കുന്നത് പതിവാണെന്നും അദ്ദേഹം ന്യായീകരിച്ചു. ദളിത് വിഭാഗത്തിൽ നിന്നുള്ള മുതിർന്ന നേതാവായ ഖാർഗെയെ അപമാനിക്കാൻ ബി.ജെ.പിയും ആർ.എസ്.എസും ശ്രമിക്കുകയാണെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും ആരോപണങ്ങളെ താംത തള്ളി. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും ഈ ചടങ്ങിൽ പങ്കാളികളായിട്ടുണ്ടെന്നും, വിഷയം ജാതീയമായി തിരിച്ചു രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഓഗസ്റ്റ് 8-നാണ് ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത കോൺഗ്രസിന്റെ റാലി നടന്നത്. ഇതിനു പിന്നാലെയാണ് വേദിയിലും ഗ്രൗണ്ടിലും ചാണകവെള്ളവും ഗംഗാതീർത്ഥവും തളിച്ച് ശുദ്ധീകരണം എന്ന പേരില്‍ കാട്ടിക്കൂട്ടിയത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്.


