ബാര്‍ അസോസിയേഷനില്‍ ഒറ്റ സ്വരമായാണ് ഭാരതീയ ന്യായ സംഹിത - 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിവയ്ക്കെതിരെ പ്രമേയം പാസാക്കിയത്

ചെന്നൈ: ഐപിസി, സിആര്‍പിസി എന്നിവയ്ക്ക് ഹിന്ദി പേരുകള്‍ നല്‍കിയതില്‍ പ്രതിഷേധവുമായി ചെന്നൈയിലെ അഭിഭാഷകര്‍. കേന്ദ്രത്തിനെതിരെ പ്രമേയം പാസ്സാക്കി മദ്രാസ് ബാർ അസോസിയേഷൻ. തീരുമാനം പുനപരിശോധിക്കണമെന്ന് ജനറൽ ബോഡി ആവശ്യപ്പെട്ടു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് നീക്കമെന്നാണ് മദ്രാസ് ബാർ അസോസിയേഷൻ വിലയിരുത്തുന്നത്. ബാര്‍ അസോസിയേഷനില്‍ ഒറ്റ സ്വരമായാണ് ഭാരതീയ ന്യായ സംഹിത - 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിവയ്ക്കെതിരെ പ്രമേയം പാസാക്കിയത്.

ക്രിമിനല്‍ നിയമം പരിഷ്കരിക്കുന്ന പുതിയ ബില്ലുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക് സഭയില്‍ അവതരിപ്പിച്ചിരുന്നു. ഐപിസി, സി ആർ പി സി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരമാവുന്ന ബില്ലുകളാണ് അവതരിപ്പിച്ചത്. പുതിയ നിയമങ്ങളുടെ പേരിലും സവിശേഷതയുണ്ട്. ഭാരതീയ ന്യായ സംഹിത - 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിങ്ങനെയാണ് നിയമങ്ങൾക്ക് പേരിട്ട് അവതരിപ്പിച്ചത്. പുതിയ ബില്ലിൽ രാജ്യദ്രോഹക്കുറ്റം പൂർണ്ണമായി റദ്ദാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വിശദമാക്കിയിരുന്നു. പുതിയ കാലഘട്ടത്തിൽ പുതിയ നിയമങ്ങൾ എന്ന ആമുഖത്തോടുകൂടിയാണ് അമിത് ഷാ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്.

ആൾക്കൂട്ട കൊലപാതകത്തിന് 7 വർഷമോ, ജീവപര്യന്തം തടവോ, വധശിക്ഷയോ നൽകാമെന്ന് പുതിയ ബില്ലിൽ പറയുന്നു. കൂട്ട ബലാത്സംഗത്തിന് 20 വർഷം തടവ്. കുട്ടികളെ ബലാത്സംഗം ചെയ്താൽ ശിക്ഷയായി വധശിക്ഷയും ഉൾപ്പെടുത്തി. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ ഏഴിൽ നിന്ന് 10 വർഷമായും കൂട്ടി. സംഘടിത ആക്രമണങ്ങൾക്ക് പ്രത്യേക ശിക്ഷയും വ്യവസ്ഥയുണ്ട്. അധികാരപരിധി പരിഗണിക്കാതെ ഏതു പോലീസ് സ്റ്റേഷനിലും കേസ് നൽകാം. രജിസ്റ്റർ ചെയ്ത് 15 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് കേസ് മാറ്റണം. പരാതിക്കാരന് 90 ദിവസത്തിനുള്ളിൽ അന്വേഷണത്തെ സംബന്ധിച്ച് തൽസ്ഥിതി റിപ്പോർട്ട് നൽകണം. അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനുള്ളിൽ കുറ്റപത്രം നൽകണം തുടങ്ങിയ വലിയ മാറ്റങ്ങൾ പുതിയ ബില്ലിലുണ്ട്.

ആൾമാറാട്ടം നടത്തി ലൈംഗിക ബന്ധത്തിലേർപ്പെടുന്നവരെ ശിക്ഷിക്കാനും പുതിയ നിയമപ്രകാരം സാധിക്കും. ഐപിസിയിലെ 22 വകുപ്പുകളാണ് പുതിയ ബില്ലില്‍ റദ്ദാക്കിയത്. 175 വകുപ്പുകൾക്ക് മാറ്റം വരുത്തിയിട്ടുണ്ട്. ഒമ്പത് പുതിയ വകുപ്പുകൾ ചേർത്തതാണ് ഭാരതീയ ന്യായ സംഹിത തയ്യാറാക്കിയിരിക്കുന്നത്. ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയിൽ സിആര്‍പിസി-യുടെ 9 വകുപ്പുകൾ റദ്ദാക്കിയിട്ടുണ്ട്. 107 വകുപ്പുകളിൽ മാറ്റം വരുത്തുകയും ചെയ്തിരുന്നു. ഇതിന് പുറമേ ഒൻപതെണ്ണം പുതിയതായി ചേർത്തിട്ടുമുണ്ട്. തെളിവ് നിയമത്തിലെ 5 വകുപ്പുകളാണ് റദ്ദാക്കിയിട്ടുള്ളത്. 23 വകുപ്പുകളിൽ മാറ്റം വരുത്തി. ഒരു വകുപ്പ് അധികമായി ചേർത്തുമാണ് ഭാരതീയ സാക്ഷ്യ ബിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം