മദ്യവിൽപ്പനശാലകള്‍ ഉപാധികളോടെ തുറക്കാം, അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി
മൂന്ന് ദിവസത്തിനിടെ ഒരാൾക്ക് ഒരു ലിറ്റർ മദ്യമേ നല്‍കാൻ പാടുള്ളു. ഇതോടൊപ്പം സാമൂഹിക അകലം പാലിച്ചാകണം മദ്യം വാങ്ങേണ്ടതെന്നും കോടതി നിര്‍ദ്ദേശത്തിൽ വ്യക്തമാക്കുന്നു.
ചെന്നൈ: ലോക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ അടച്ച മദ്യവിൽപ്പനശാലകൾ തമിഴ്നാട്ടിൽ ഉപാധികളോടെ തുറക്കാൻ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. മൂന്ന് ദിവസത്തിനിടെ ഒരാൾക്ക് ഒരു ലിറ്റർ മദ്യമേ നല്‍കാൻ പാടുള്ളു. ഇതോടൊപ്പം സാമൂഹിക അകലം പാലിച്ചാകണം മദ്യം വാങ്ങേണ്ടതെന്നും കോടതി നിര്‍ദ്ദേശത്തിൽ വ്യക്തമാക്കുന്നു. മദ്യവിൽപ്പനശാലകൾ തുറക്കുന്നതിന് എതിരെ ചെന്നൈയിലെ അഭിഭാഷകനാണ് ഹർജി നൽകിയിരുന്നത്.
ദേശീയതലത്തില്‍ ലോക്ഡൗണ്‍ ഇളവനുവദിച്ചതിനെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നിട്ടുണ്ട്. പലയിടങ്ങളിലും സുരക്ഷാമുന്‍കരുതലുകള്‍ കാറ്റില്‍ പറത്തിയാണ് മദ്യവില്‍പ്പന. തമിഴ്നാട്ടിലും ഈ സാഹചര്യത്തില്‍ മദ്യശാലകള്‍ തുറക്കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുകയായിരുന്നു. കൊവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ചെന്നൈ ഒഴികെ മറ്റ് ജില്ലകളിൽ മദ്യവിൽപ്പനശാലകൾ തുറക്കാനാണ് തീരുമാനം. അതേ സമയം മദ്യത്തിന്റെ വില 15 ശതമാനം വർധിപ്പിച്ചിട്ടുമുണ്ട്.