ശ്രീലങ്കൻ തമിഴരായ 65 പേർക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ അനുമതി
കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലമായി ഇന്ത്യയിൽ വിവിധ അഭയാർത്ഥി ക്യാംപുകളിൽ കഴിഞ്ഞുവന്ന തങ്ങളെ പൗരന്മാരായി പരിഗണിക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം
ചെന്നൈ: ശ്രീലങ്കൻ വംശജരായ 65 തമിഴർക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം. പൗരത്വത്തിന് വേണ്ടി പുതിയ അപേക്ഷ ജില്ലാ കളക്ടർക്ക് സമർപ്പിക്കാൻ മദ്രാസ് ഹൈക്കോടതിയാണ് ഇവർക്ക് അനുമതി നൽകിയത്.
കാലതാമസം കൂടാതെ ഇവരുടെ അപേക്ഷ പരിഗണിച്ച് പൗരത്വം നൽകണമെന്ന് ജസ്റ്റിസ് ജിആർ സ്വാമിനാഥൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ഇതിനായി 16 ആഴ്ചകൾക്കുള്ളിൽ ആവശ്യമായ ഉത്തരവ് കേന്ദ്ര സർക്കാർ പുറപ്പെടുവിക്കണമെന്നും കോടതി പറഞ്ഞു.
സാധുവായ രേഖകളില്ലാതെയാണ് പരാതിക്കാർ ഇന്ത്യയിലെത്തിയതെന്നും, അനധികൃത കുടിയേറ്റക്കാരായ ഇവരെ പൗരന്മാരായി കണക്കാക്കാനാവില്ലെന്നുമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വ്യക്തമാക്കിയിരുന്നത്. എന്നാൽ ശ്രീലങ്കയിലേക്ക് മടങ്ങിപ്പോകണം എന്ന് ഇവരോട് ആവശ്യപ്പെടില്ലെന്നും സർക്കാരുകൾ വ്യക്തമാക്കിയിരുന്നു.
കൊളോണിയൽ കാലത്ത് ശ്രീലങ്കയിലേക്ക് തോട്ടം തൊഴിലാളികളായി പോയവരാണ് തങ്ങളെന്നും ആത്മരക്ഷ തേടിയാണ് ഇന്ത്യയിലേക്ക് മടങ്ങിയതെന്നുമാണ് പരാതിക്കാർ കോടതിയിൽ പറഞ്ഞത്. ഇവരുടെ വാദം അംഗീകരിച്ചാണ് കോടതി പൗരത്വത്തിനുള്ള അപേക്ഷ അംഗീകരിക്കണം എന്ന് പറഞ്ഞത്.