ബെല്‍ഗാവിനെ ചൊല്ലി തര്‍ക്കം മുറുകുന്നു: മഹാരാഷ്ട്ര-കർണാടക ബന്ധം വഷളാവുന്നു
കോലാപ്പൂരില്‍ മറാത്തി സംഘടനകള്‍ യെദ്യൂരപ്പയുടെ കോലം കത്തിച്ചു. കര്‍ണാടകയുടെ ഒരിഞ്ച് ഭൂമി പോലും വിട്ടു കൊടുക്കില്ലെന്ന് യെദ്യൂരപ്പ. കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയിലൂടെയുള്ള ബസ് സര്‍വ്വീസുകള്‍ റദ്ദാക്കി.
ബെൽഗാം: കർണാടകത്തിലെ മറാത്തി സംസാരിക്കുന്ന പ്രദേശങ്ങൾ മഹാരാഷ്ട്രയിൽ ചേർക്കണമെന്ന് ആവശ്യപ്പെട്ടുളള തർക്കം രൂക്ഷമായതിനെ തുടർന്ന് കർണാടക-മഹാരാഷ്ട്ര അതിർത്തിയിൽ ജാഗ്രതാ നിർദേശം. കോലാപ്പൂർ അതിർത്തിയിൽ ശിവസേന പ്രവർത്തകർ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ കോലം കത്തിച്ചു. ഇതിൽ പ്രതിഷേധിച്ച വിവിധ കന്നഡ സംഘടനകൾ ദേശീയ പാത ഉപരോധിച്ചു.
ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ ബെലഗാവി വഴിയുളള ബസ് സർവീസ് നിർത്തിവച്ചു. കർണാടകത്തിന്‍റെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് യെദിയൂരപ്പ വ്യക്തമാക്കി. അടുത്ത തവണ കർണാടകത്തിലെ ബെലഗാവിയിൽ നിന്ന് ജയിച്ച് മഹാരാഷ്ട്ര നിയമസഭയിലെത്തണമെന്ന എൻസിപി എംഎൽഎ രാജേഷ് പട്ടീലിന്‍റെ പ്രസ്താവനയാണ് സ്ഥിതി വഷളാക്കിയത്.