മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം ജനാധിപത്യ വിരുദ്ധമാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ്. അധികാരത്തിലിരിക്കുന്നവരെ സല്യൂട്ട് ചെയ്യുന്ന ഗേറ്റ്കീപ്പറിന്‍റെ നിലയിലേക്ക് ഗവര്‍ണറുടെ പദവി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം ജനാധിപത്യവിരുദ്ധമാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ്. ജനവിധിയോടുള്ള അനാദരവാണിതെന്നും എഎപി നേതാവ് സഞ്ജയ് സിങ് പറഞ്ഞു. ജനാധിപത്യത്തിന്‍റെ അന്തസത്തയെ നശിപ്പിക്കുന്നതാണ് മഹാരാഷ്ട്രയിലെ നീക്കങ്ങള്‍. അധികാരത്തിലിരിക്കുന്നവരെ സല്യൂട്ട് ചെയ്യുന്ന ഗേറ്റ്കീപ്പറിന്‍റെ നിലയിലേക്ക് ഗവര്‍ണറുടെ പദവി മാറിയെന്നും രാജ്ഭവന്‍ രാജാ ഭവന്‍ ആയെന്നും സിങ് ആരോപിച്ചു.

അര്‍ധരാത്രിയിലെ നാടകീയ നീക്കത്തിനൊടുവില്‍ കോണ്‍ഗ്രസിനും ശിവസേനക്കും തിരിച്ചടി നല്‍കിക്കൊണ്ടാണ് മഹാരാഷ്ട്രയില്‍ ബിജെപി - എന്‍സിപി സര്‍ക്കാര്‍ രൂപീകരിച്ചത്. രാജ്ഭവനിൽ വച്ച് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായും അജിത് പവാർ രണ്ടാമനായും സത്യപ്രതിജ്ഞ ചെയ്തു. എൻസിപി അധ്യക്ഷൻ ശരത് പവാറിന്റെ അനന്തരവനാണ് അജിത് പവാർ. ശിവസേന, കോൺഗ്രസ്, എൻസിപി സഖ്യശ്രമങ്ങൾക്കിടെയാണ് എൻസിപി മറുകണ്ടം ചാടിയത്.
നീക്കം കര്‍ഷകര്‍ക്ക് വേണ്ടിയാണെന്നും വേണ്ടത് സ്ഥിരതയുള്ള സർക്കാരാണെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം അജിത് പവാര്‍ പ്രതികരിച്ചു. ജനം പിന്തുണച്ചത് ബിജെപിയെ എന്ന് ഫഡ്നാവിസ് പറഞ്ഞു. അജിത് പവാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും ഫട്നാവിസ് നന്ദി രേഖപ്പെടുത്തി. കൂടുതൽ നേതാക്കൾ ഒപ്പം വരുമെന്ന് ഫഡ്നാവിസ് പറഞ്ഞു.
