പാർലമെൻ്റിൻ്റെ ചരിത്രത്തിലെ കറുത്ത ദിനമെന്നും നിഷികാന്ത് ദുബൈ പറഞ്ഞു. ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ, മഹുവ മൊയ്ത്ര എംപി പാർലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് മുമ്പിൽ ഹാജരായിരുന്നു. 

ദില്ലി: ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ, പാർലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് മുമ്പിൽ ഹാജരായ തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയ്ത്ര എത്തിക്സ് കമ്മിറ്റി ചെയർമാനെ അപമാനിച്ചുവെന്ന് ബിജെപി എംപി നിഷികാന്ത് ദുബൈ. പിന്നാക്ക വിഭാഗക്കാരനായതുകൊണ്ടാണ് സമിതി ചെയർമാനെ അപമാനിച്ചതെന്ന് നിഷികാന്ത് ദുബൈ പറഞ്ഞു. ഇന്ന് പാർലമെൻ്റിൻ്റെ ചരിത്രത്തിലെ കറുത്ത ദിനമാണെന്നും നിഷികാന്ത് ദുബൈ പറഞ്ഞു.

അതേസമയം, പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരായ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര നടപടികൾ പൂർത്തിയാകും മുൻപ് ഹിയറിങ്ങ് ബഹിഷ്ക്കരിച്ചു. ഗൂഢലക്ഷ്യത്തോടെയുള്ള ചോദ്യങ്ങളാണ് എത്തിക്സ് കമ്മിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും, അംഗമായ ഭരണപക്ഷ എംപി മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തിയെന്നും മഹുവ ആരോപിച്ചു. ഒരു വനിത എംപിയോട് ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങളുന്നയിച്ചുവെന്നാരോപിച്ച് മഹുവ, എത്തിക്സ് കമ്മിറ്റിക്കെതിരെ പ്രതിഷേധിച്ചു. കമ്മിറ്റി ചെയർമാൻ പക്ഷപാതിത്വപരമായി പെരുമാറിയെന്നും മഹുവ കുറ്റപ്പെടുത്തി. 

മഹുവ മൊയ്ത്രക്കെതിരെ പാർലമെൻറ് എത്തിക്സ് കമ്മിറ്റിക്ക് ഐടി മന്ത്രാലയം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മഹുവയുടെ പാർലമെൻ്റ് ഇ-മെയില്‍ ദുബായിൽ നിന്ന് 49 തവണ ഉപയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു. വ്യവസായി ദർശൻ ഹിര നന്ദാനിയുടെ സഹായിയാണ് മെയിൽ കൈകാര്യം ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്. ചോദ്യത്തിന് കോഴ ആരോപണത്തില്‍ എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ നാളെ ഹാജരാകാന്‍ മഹുവയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു വനിതാ എംപിയോട് ചോദിക്കാൻ പാടില്ലാത്ത ചോദ്യം, എത്തിക്സ് കമ്മിറ്റി ഹിയറിംഗ് ബഹിഷ്കരിച്ച് മഹുവയുടെ പ്രതിഷേധം

അതിനിടെ പരാതിക്കാരെ വിസ്തരിക്കാൻ അനുമതി നൽകണമെന്ന് മഹുവ ആവശ്യപ്പെട്ടു. അനുമതി തേടി പാർലമെൻറ് എത്തിക്സ് കമ്മിറ്റി ചെയർമാന് മഹുവ മൊയ്ത്ര കത്ത് നല്‍കി. ചോദ്യത്തിന് കോഴ ആരോപണ വിവാദത്തില്‍ വ്യവസായ ഗ്രൂപ്പായ ഹിരാനന്ദാനിക്ക് പാര്‍ലമെന്‍റ് മെയില്‍ വിവരങ്ങള്‍ കൈമാറിയിരുന്നുവെന്ന് മഹുവ മൊയ്ത്ര സമ്മതിച്ചിട്ടുണ്ട്. ചില ചോദ്യങ്ങള്‍ തയ്യാറാക്കുന്നതിന് വേണ്ടിയാണ് വിവരങ്ങള്‍ കൈമാറിയത്. ആ ചോദ്യങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കപ്പെടണമെങ്കില്‍ ബന്ധപ്പെട്ട ഒടിപി നമ്പറിന് താന്‍ അംഗീകാരം നല്‍കണം. ഹിരാഗ്രൂപ്പ് നല്‍കിയ വിവരങ്ങള്‍ അതേ പടി കൈമാറിയിട്ടില്ലെന്നും മഹുവ ന്യായീകരിച്ചു.

https://www.youtube.com/watch?v=Ko18SgceYX8