തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണിയുമായി വിജയ്. സ്റ്റാലിന്റെ വിശ്വസ്തനായ ധനകാര്യ സെക്രട്ടറിയെ മാറ്റിയതിനൊപ്പം ഡ്രൈവറുടെ മകനായ ശബരീനാഥൻ എംഎൽഎയെ സർക്കാർ വിപ്പായി നിയമിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ മലയാളിയായ വി വിഷ്ണുവിനെയും നിയമിച്ചിട്ടുണ്ട്.
ചെന്നൈ: ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വിശ്വസതനായ ധനകാര്യ സെക്രട്ടറിയെ മാറ്റി. ഉദയചന്ദ്രന് പകരം എം എ സിദ്ദിഖിനെ ധനകാര്യ സെക്രട്ടറിയായി നിയമിച്ചു. മുഖ്യമന്ത്രി വിജയ്‍യുടെ ഓഫീസില്‍ ഒരു മലയാളി കൂടി ഉണ്ടെന്നതും ശ്രദ്ധേയമാണ്. മലയാളിയായ വി വിഷ്ണുവിനെയാണ് മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയായി നിയമിച്ചത്. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ആണ് വി വിഷ്ണു കൊച്ചി സ്വദേശിയാണ്. മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ സെക്രട്ടറിമാരായുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിയ ചീഫ് സെക്രട്ടറി എം മുരുഗാനന്ദനെ റവന്യൂ കമ്മീഷണറായി നിയമിച്ചു. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ അവധിയിൽ പ്രവേശിച്ചിരുന്നു ഇദ്ദേഹം. ടാസ്മാക് എംഡിയെയും മാറ്റി. കെ.നന്ദകുമാറിനാണ് പകരം ചുമതല.

ശബരീനാഥൻ എംഎൽഎ സർക്കാർ വിപ്പ്
വിജയിയുടെ ഡ്രൈവറും പിഎയുമായ രാജേന്ദ്രന്റെ മകനായ ശബരീനാഥൻ എംഎൽഎയെ സർക്കാർ വിപ്പായി നിയമിച്ചു. ക്യാബീനറ്റ് റാങ്കോടെയാണ് നിയമനം. ഇന്നലെ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തശേഷം ഒപ്പിടും മുൻപ് വിജയ്‍യോട് അനുവാദം ചോദിക്കുന്ന ശബരീനാഥൻ്റെ വീഡിയോ വൈറലായിരുന്നു. ചെന്നൈ വിരുഗമ്പാക്കം എംഎൽഎയാണ് ആർ ശബരീനാഥൻ. ഡ്രൈവറുടെ മകന് എങ്ങനെ മത്സരിക്കാൻ കഴിയുമെന്ന് നടൻ പ്രകാശ് രാജ് പരിഹസിച്ചിരുന്നു.
