പശ്ചിമ ബംഗാളിലെ മാൽഡയിൽ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് ഏഴ് ജഡ്ജിമാരടക്കമുള്ള ഉദ്യോഗസ്ഥരെ ജനക്കൂട്ടം ബന്ദികളാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഐ എസ് എഫ് സ്ഥാനാർത്ഥിയും മുഖ്യസൂത്രധാരനെന്ന് കരുതുന്ന എ ഐ എം ഐ എം നേതാവും അറസ്റ്റിലായി.
ദില്ലി : ബംഗാളിലെ മാൽഡ ജില്ലയിൽ, സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ പ്രക്രിയയുടെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കപ്പെട്ടതിൽ പ്രതിഷേധിച്ച് ഏഴ് ജഡ്ജിമാരടക്കം ഉദ്യോഗസ്ഥരെ ബന്ദികളാക്കിയതിൽ അറസ്റ്റിലായവരിൽ ഐ എസ് എഫ് സ്ഥാനാർത്ഥിയും. മൌലാന ഷാജഹാൻ അലിയെ 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഘർഷത്തിന്റെ മുഖ്യസൂത്രധാരനെന്ന് പൊലീസ് പറയുന്ന മൊഫഖ്രുവൽ ഇസ്സാം അറസ്റ്റിലായി. എ ഐ എം ഐ എം നേതാവായ ഇയാളെ സിലുഗുഡിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. രാജ്യം വിടാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ് ചെയ്തത്. സംഘർഷം കണക്കിലെടുത്ത് കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. രണ്ടര ലക്ഷം കേന്ദ്രസേനയെ തെരഞ്ഞെടുപ്പിനായി വിന്യസിക്കാനാണ് തീരുമാനം.
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്ന ചുമതലയിലായിരുന്ന ഏഴ് ജഡ്ജിമാരെയാണ് മാൾഡയിലെ കാലിയാചക് 2 ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസിൽ വെച്ച് ഒരു ജനക്കൂട്ടം തടഞ്ഞുവെച്ചത്. വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ നീക്കം ചെയ്യുന്നുവെന്നാരോപിച്ച് ബുധനാഴ്ച വൈകുന്നേരം 4 മണി മുതൽ അർദ്ധരാത്രി വരെയായിരുന്നു ഉപരോധം. തടഞ്ഞുവെക്കപ്പെട്ടവരിൽ മൂന്ന് വനിതാ ഓഫീസർമാരും ഉൾപ്പെടുന്നു.
സംഭവം ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനും തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുമുള്ള ആസൂത്രിത നീക്കമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതായി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിമർശിച്ചു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കോടതി, കേന്ദ്ര സേനയെ വിന്യസിക്കാൻ ഉത്തരവിടുകയും ഏപ്രിൽ 6-ന് വെർച്വലായി ഹാജരാകാൻ ബംഗാൾ ഡി.ജി.പി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ എൻഐഎ അന്വേഷണവും പുരോഗമിക്കുകയാണ്.
