Mamata Banerjee : നിർണായക രാഷ്ട്രീയ നീക്കങ്ങൾക്ക് മമത ദില്ലിയിൽ, 'മോദി- ദീദി' കൂടിക്കാഴ്ച അവസാനിച്ചു
ബിഎസ്എഫിന് കൂടുതല്‍ അധികാരം നല്‍കുന്നത് ക്രമസമാധാനത്തെ ബാധിക്കുമെന്ന് മമത ചൂണ്ടിക്കാട്ടി. ബിഎസ്എഫ് അധികാര പരിധി കൂട്ടിയതിനെതിരെ നിയമസഭ പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് മമത പ്രധാനമന്ത്രിയെ കണ്ടത്.
ദില്ലി: നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്കായി ദില്ലിയിലെത്തിയ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി (mamata banerjee) പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി (pm narendra modi ) കൂടിക്കാഴ്ച നടത്തി. ബിഎസ്എഫ് അധികാര പരിധി (bsf jurisdiction extension), ത്രിപുര സംഘര്‍ഷം, കൊവിഡ് വാക്സീനേഷൻ (covid vaccine) അടക്കമുള്ള വിഷയങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തെന്ന് കൂടിക്കാഴ്ചക്ക് ശേഷം മമത ബാനര്‍ജി വ്യക്തമാക്കി.
ബിഎസ്എഫിന് കൂടുതല്‍ അധികാരം നല്‍കുന്നത് ക്രമസമാധാനത്തെ ബാധിക്കുമെന്ന് മമത ചൂണ്ടിക്കാട്ടി. ബിഎസ്എഫ് അധികാര പരിധി കൂട്ടിയതിനെതിരെ നിയമസഭ പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് മമത പ്രധാനമന്ത്രിയെ കണ്ടത്. ബിഎസ്എഫിന് കൂടുതല്‍ അധികാരം നൽകുന്ന നടപടി, സംസ്ഥാനങ്ങളുടെ അധികാര പരിധിയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് മമതയുടെ വാദം. സംസ്ഥാനത്തിന് വികസനത്തിന് വേണ്ടി കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും മമത പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
2024 ലോക്സഭ തെരഞ്ഞെടുപ്പിനെ ഉന്നമിട്ട് പാര്‍ലമെന്‍റിലും പുറത്തും സഖ്യനീക്കം ശക്തിപ്പെടുത്തുകയാണ് മമത ബാനർജിയുടെ ദില്ലി സന്ദർശനത്തിന്റെ പ്രധാന അജണ്ട. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് മുന്‍പ് രാജ്യസഭ എംപി സുബ്രഹ്മണ്യന്‍ സ്വാമിയേയും മമത ബാനര്‍ജി കണ്ടു. പുനസംഘടനയില്‍ ബിജെപി ദേശീയ നിര്‍വ്വഹക സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ, നിരന്തരം മമതയുടെ നയങ്ങളെ പ്രശംസിക്കുന്ന സുബ്രഹ്മണ്യന്‍ സ്വാമിയുമായുള്ള മമതയുടെ കൂടിക്കാഴ്ച രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.