തൃണമൂലിന് ആര്‍എസ്എസുമായി ബന്ധം, ബംഗാളിൽ സഖ്യത്തിനില്ല; മമതയുടെ ഓഫര്‍ തള്ളി സിപിഎം
പശ്ചിമബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന് മമത ബാനര്‍ജി വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതികരണം
![mamata banerjee offer rejected by CPIM no alliance with TMC in bengal kgn mamata banerjee offer rejected by CPIM no alliance with TMC in bengal kgn](https://static-ai.asianetnews.com/images/01hj0472qdxjyfmgnmqk5cvmd0/cpim--tmc_363x203xt.jpg)
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് മമത ബാനര്‍ജി. ആർഎസ്എസിന്റെ അടുപ്പക്കാരായ തൃണമൂലുമായി സഖ്യം സാധ്യമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം വ്യക്തമാക്കി. പശ്ചിമ ബംഗാളില്‍ തൃണമൂലിനോടും ബിജെപിയോടും ഒരുപോലെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന് മമത ബാനര്‍ജി വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതികരണം.
ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയെ രാജ്യത്ത് അധികാരത്തിൽ നിന്ന് താഴെയിറക്കാൻ വിശാല പ്രതിപക്ഷ താത്പര്യം മുൻനിര്‍ത്തി മുന്നോട്ട് പോവുകയാണ് ഇന്ത്യ മുന്നണി. ഈ മുന്നണിയുടെ ഭാഗമാണ് കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസും അടക്കമുള്ള പാര്‍ട്ടികൾ. എന്നാൽ ഓരോ സംസ്ഥാനത്തും നിക്ഷിപ്ത താത്പര്യങ്ങൾ മുൻനിര്‍ത്തിയാണ് ഈ പാര്‍ട്ടികൾ മുന്നോട്ട് പോകുന്നത്. ഇതാണ് ബംഗാളിലും സംഭവിക്കുന്നത്.
അതിനിടെ പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ഇതുവരെ സസ്പെൻഷനിലായ എംപിമാരോട് ദില്ലിയിൽ തന്നെ തുടരാൻ നിര്‍ദ്ദേശം നൽകിയിരിക്കുകയാണ് ഇന്ത്യ മുന്നണി. പാര്‍ലമെന്റിൽ യോജിച്ച പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് ആലോചന. അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ട് സഭയ്ക്ക് പുറത്ത് ശക്തമായി പ്രതിഷേധിക്കും. സഭ സമ്മേളനം കഴിഞ്ഞാൽ തുടർസമരങ്ങൾ ആലോചിക്കും. ഇന്നത്തെ ഇന്ത്യ മുന്നണി യോഗത്തിൽ സമര പരിപാടികൾ ആസൂത്രണം ചെയ്യും. ഇതുവരെ ലോക്സഭയിലും രാജ്യസഭയിലുമായി 92 എംപിമാരാണ് സസ്പെൻഷനിലായത്. ഇതിൽ 78 പേരെ ഇന്നലെയാണ് സസ്പെന്റ് ചെയ്തത്. പാർലമെന്‍റിലെ സുരക്ഷ വീഴ്ചയിൽ ഇന്ന് ചർച്ച ആവശ്യപ്പെട്ട് ലോക്സഭയില്‍ കോണ്‍ഗ്രസ് എംപി മനീഷ് തിവാരി അടിയന്തിര പ്രമേയ നോട്ടീസ് നൽകിയിട്ടുണ്ട്.