മമത ബാനർജിയുടെ ഓരോ അടിയും തനിക്ക് അനു​ഗ്രഹമാണെന്ന് കഴിഞ്ഞ ദിവസം മോദി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മമതയുടെ പരാമർശം

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് തൃണമൂൽ കോൺ​ഗ്രസ് അധ്യക്ഷയും ബം​ഗാൽ മുഖ്യമന്ത്രിയുമായ മമത ബാനർജി. 56 ഇഞ്ച് നെഞ്ചളവുള്ള മോദിയെ ഞാന്‍ എങ്ങനെ തല്ലുമെന്ന് ചോദിച്ച മമത അങ്ങനെ ചെയ്താൽ തന്റെ കൈ ഒടിയുമെന്നുമാണ് പരിഹാസരൂപേണ പറഞ്ഞത്. മമത ബാനർജിയുടെ ഓരോ അടിയും തനിക്ക് അനു​ഗ്രഹമാണെന്ന് കഴിഞ്ഞ ദിവസം മോദി പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് ബംഗാള്‍ മുഖ്യമന്ത്രി നല്‍കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'ഞാൻ മോദിയെ മർദ്ദിക്കുമെന്ന് പറഞ്ഞിട്ടില്ല. മറിച്ച് ജനാധിപത്യത്തിന്റെ അടി നിങ്ങൾക്ക് തരുമെന്നാണ് ഞാൻ പറഞ്ഞത്. എനിക്ക് എങ്ങനെയാണ് നിങ്ങളെ തല്ലാൻ സാധിക്കുന്നത്? ഞാൻ നിങ്ങളെ മർദ്ദിക്കുകയാണെങ്കിൽ എന്റെ കൈ ഒടിയും. പിന്നെങ്ങനെ എനിക്കത് ചെയ്യാൻ സാധിക്കും. നിങ്ങളുടെ നെഞ്ച് 56 ഇഞ്ചാണല്ലോ. നിങ്ങളെ എനിക്ക് തൊടുകയോ തല്ലുകയോ വേണ്ട'- മമത പറഞ്ഞു. ബംഗാളിലെ ബഷീര്‍ഹട്ടില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു മമതയുടെ പരിഹാസം.

തൃണമൂൽ പശുക്കടത്ത് നടത്തുന്നുവെന്നാണ് ബിജെപി ആരോപിക്കുന്നതെന്നും എന്നാൽ താങ്ങൾ അങ്ങനെ ചെയ്തിട്ടില്ലെന്നും മമത പറഞ്ഞു. ബം​ഗാളിൽ കോൺ​ഗ്രസും ബിജെപിയും സിപിഐ(എം)യും ഒന്നാണെന്നും അവർ ആരോപിച്ചു. നാളെ നടക്കുന്ന ആറാംഘട്ട വോട്ടെടുപ്പില്‍ സംസ്ഥാനത്തെ എട്ട് സീറ്റുകള്‍ പോളിങ് ബൂത്തിലെത്തും.