'കാല്‍മുട്ടുപ്രയോഗം' വേണ്ടിവന്നത് എന്തുകൊണ്ട്; സ്റ്റേഷനില്‍ യുവാവ് കാട്ടിയ പരാക്രമ വീഡിയോ പുറത്തുവിട്ട് പൊലീസ്
ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ആക്രമണം തടയാന്‍ പൊലീസുകാര്‍ ശ്രമിക്കുകയിരുന്നെന്ന് വ്യക്തമാക്കി ജോധ്പൂര്‍ ഡിസിപി രംഗത്തെത്തിയിരുന്നു.
ജോധ്പൂർ: രാജസ്ഥാന്‍ പൊലീസ് യുവാവിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തി മർദ്ദിച്ച സംഭവത്തില്‍ പൊലീസ് വാദം ശരിലയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. യുവാവ് പൊലീസിനെ മർദിച്ചു എന്ന വാദം ശരിവയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസിനെ യുവാവ് മർദിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. അക്രമിയെ കീഴടക്കുന്നതിന് ഇടയിലാണ് പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നത് എന്നാണ് ജോധ്പൂർ ഡിസിപി വിശദീകരിച്ചത്.
അമേരിക്കയിലെ ജോര്‍ജ്ജ് ഫ്ളോയിഡിന്‍റെ മരണം ലോകമാകെ ചർച്ച ചെയ്യുന്നതിനിടെയാണ് സമാനമായ ദൃശ്യങ്ങള്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്ന് പുറത്തുവരുന്നത്. മാസ്ക് ധരിക്കാത്തതിനാണ് മുകേഷ് കുമാര്‍ പ്രജാപത് എന്ന യുവാവിനെ രണ്ട് പൊലീസുകാര്‍ കസ്റ്റഡിയിലെടുക്കുന്നത്. പിന്നീട് പ്രജാപതും പൊലീസുകാരും തമ്മില്‍ തര്‍ക്കവും കയ്യേറ്റവും ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയിലാണ് പ്രജാപതിന്‍റെ കഴുത്തില്‍ കാൽമുട്ടമര്‍ത്തിയുള്ള പൊലീസിന്‍റെ മര്‍ദ്ദനം.
ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ആക്രമണം തടയാന്‍ പൊലീസുകാര്‍ ശ്രമിക്കുകയിരുന്നെന്ന് വ്യക്തമാക്കി ജോധ്പൂര്‍ ഡിസിപി രംഗത്തെത്തിയിരുന്നു. പൊലീസുകാരെ പ്രജാപത് മര്‍ദ്ദിച്ചെന്നും സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ആക്രമിച്ചെന്നും അദ്ദേഹം വിവരിച്ചു. യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പൊലീസിന്‍റെ വാദം ശരിവയ്ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.