കുഞ്ഞുമായി നിന്ന ഭാര്യയ്ക്ക് സീറ്റ് ചോദിച്ചു; സ്ത്രീകളടങ്ങിയ സംഘം ക്രൂരമായി മര്‍ദ്ദിച്ച യുവാവിന് ദാരുണാന്ത്യം
ഇതോടെ കയ്യിൽ കുഞ്ഞുമായി നില്‍ക്കുന്ന ഭാര്യയ്ക്ക് സീറ്റ് ഉറപ്പാക്കാൻ സാഗർ ശ്രമിക്കുകയായിരുന്നു. അടുത്തിരുന്ന ഒരു സ്ത്രീയോട് അല്പം നീങ്ങിയിരിക്കാമോ എന്ന് ഇയാൾ ചോദിച്ചു.
പൂനെ: ട്രെയിനിലെ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ മുംബെ ലാത്തൂര്‍ബിദര്‍ എക്‌സ്പ്രസിലായിരുന്നു സംഭവം. മഹാരാഷ്ട്രയിലെ കല്യാണ്‍ സ്വദേശി സാഗര്‍ മര്‍ക്കാദാണ്(26) ദാരുണമായി കൊല്ലപ്പെട്ടത്.
അമ്മയ്ക്കും ഭാര്യക്കും രണ്ട് വയസുള്ള മകൾക്കുമൊപ്പമാണ് സാഗര്‍ വ്യാഴാഴ്ച പുലർച്ചെ ട്രെയിൻ കയറിയത്. ജനറല്‍ കംപാര്‍ട്ട്മെന്റില്‍ തിരക്കായതിനാല്‍ ഇവര്‍ക്ക് സീറ്റ് ലഭിച്ചിരുന്നില്ല. ഇതോടെ കയ്യിൽ കുഞ്ഞുമായി നിൽക്കുന്ന ഭാര്യയ്ക്ക് സീറ്റ് ഉറപ്പാക്കാൻ സാഗർ ശ്രമിക്കുകയായിരുന്നു. അടുത്തിരുന്ന ഒരു സ്ത്രീയോട് അല്പം നീങ്ങിയിരിക്കാമോ എന്ന് ഇയാൾ ചോദിച്ചു.
എന്നാൽ, ഇത് ഇഷ്ടപ്പെടാത്ത സ്ത്രീ അസഭ്യം നിറഞ്ഞ വാക്കുകൾ പറയുകയും ബഹളംവച്ച് യുവാവിനെ മര്‍ദിക്കുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന അഞ്ച് സ്ത്രീകള്‍ അടക്കം 12 പേര്‍ ചേര്‍ന്നാണ് സാഗറിനെ മര്‍ദിച്ചതെന്നാണ് ഭാര്യയുടെ മൊഴിയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
സാഗറിനെ ചവിട്ടുകയും അടിക്കുകയും ചെയ്യുന്നത് കണ്ട് ഭാര്യയും അമ്മയും തടയാന്‍ ശ്രമിച്ചെങ്കിലും സംഘം പിന്മാറിയില്ല. തുടര്‍ന്ന് ട്രെയിന്‍ ദൗന്ത് റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ സാഗറിന്റെ ഭാര്യ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തി. ഉടനെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കല്യാണില്‍ താമസിക്കുന്ന സാഗറും കുടുംബവും സോളാപൂരില്‍ ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായാണ് ട്രെയിനില്‍ കയറിയത്. സംഭവത്തില്‍ മുഴുവന്‍ പ്രതികളെ അറസ്റ്റ് ചെയ്തതായും ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.