'യുദ്ധച്ചെലവ് വഹിക്കാന്‍ അറബ് രാജ്യങ്ങളോട് ആവശ്യപ്പെടണമെന്നാണ് പ്രസിഡന്റിന് താല്പര്യം' എന്നായിരുന്നു വൈറ്റ് ഹൗസ് വക്താവിന്റെ മറുപടി.

ഇറാനെതിരായ അമേരിക്കന്‍ ആക്രമണങ്ങളുടെ ചെലവ് ഗള്‍ഫ് രാജ്യങ്ങള്‍ വഹിക്കണമെന്നാണ് പ്രസിഡന്റ് ട്രംപിന്റെ മനസ്സിലിരിപ്പെന്ന് വൈറ്റ് ഹൗസ്. പതിനായിരക്കണക്കിന് കോടി ഡോളറാണ് ഈ യുദ്ധത്തിന്റെ ഏകദേശ ചെലവായി കണക്കാക്കുന്നത്. ഇത് ഗള്‍ഫ് രാജ്യങ്ങളോട് ആവശ്യപ്പെടാനാണ് ട്രംപിന്റെ താല്‍പ്പര്യം എന്നാണ് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലിവിറ്റ് സൂചന നല്‍കിയത്.

വാര്‍ത്താ സമ്മേളനത്തിനിടെ ഉയര്‍ന്ന ഒരു ചോദ്യത്തിനുത്തരമായാണ് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലിവിറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. 1990-ലെ ഗള്‍ഫ് യുദ്ധകാലത്ത് അമേരിക്കയുടെ സഖ്യകക്ഷികള്‍ യുദ്ധഫണ്ട് നല്‍കി സഹായിച്ചതുപോലെ, അറബ് രാജ്യങ്ങള്‍ പണം നല്‍കണമോ എന്നതായിരുന്നു ചോദ്യം. 'യുദ്ധച്ചെലവ് വഹിക്കാന്‍ അറബ് രാജ്യങ്ങളോട് ആവശ്യപ്പെടണമെന്നാണ് പ്രസിഡന്റിന് താല്പര്യം' എന്നായിരുന്നു വൈറ്റ് ഹൗസ് വക്താവിന്റെ മറുപടി.

അവിടെ നിര്‍ത്താതെ, കുറച്ചുകൂടി കാര്യങ്ങള്‍ അവര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു: 'ഇക്കാര്യത്തില്‍ പ്രസിഡന്റിന് മുമ്പേ പ്രഖ്യാപനം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എങ്കിലും, അദ്ദേഹത്തിന്റെ മനസ്സിലുള്ള ആശയമാണിതെന്ന് എനിക്കറിയാം. ഇതിനെക്കുറിച്ച് വൈകാതെ അദ്ദേഹത്തില്‍ നിന്ന് കേള്‍ക്കാനാവും' -അവര്‍ പറഞ്ഞു.

ഗള്‍ഫ് യുദ്ധകാലത്ത്, ഇറാഖിന്റെ കുവൈറ്റ് അധിനിവേശം തടഞ്ഞത് അമേരിക്കയുടെ നേതൃത്വത്തിലുള്ള വിവിധ രാജ്യങ്ങളുടെ സഖ്യമായിരുന്നു. കുവൈറ്റിന്റെയും മറ്റ് അറബ് രാജ്യങ്ങളുടെയും അഭ്യര്‍ത്ഥനപ്രകാരമായിരുന്നു അത്. അന്ന് അമേരിക്കയ്ക്ക് വേണ്ടിവന്ന യുദ്ധച്ചെലവുകള്‍ അറബ് രാജ്യങ്ങളും യുദ്ധത്തില്‍ പങ്കാളികളായ യൂറോപ്യന്‍ രാജ്യങ്ങളുമാണ് നല്‍കിയത്. സമാനമായ വിധത്തില്‍, യുദ്ധച്ചെലവ് അറബ് രാജ്യങ്ങളില്‍നിന്ന് ഈടാക്കുന്ന കാര്യമാണ് വൈറ്റ് ഹൗസ് വക്താവ് സൂചിപ്പിച്ചത്.

എന്നാല്‍, കുവൈത്ത് യുദ്ധത്തില്‍നിന്ന് ഏറെ വ്യത്യസ്തമാണ് നിലവിലെ സാഹചര്യം. ഇത്തവണ അമേരിക്കയും ഇസ്രായേലും ഏകപക്ഷീയമായാണ് ഇറാനുമായി യുദ്ധം തുടങ്ങിയത്. ആരും ആവശ്യപ്പെട്ടിട്ടില്ല അവര്‍ ആക്രമണം തുടങ്ങിയത്. അമേരിക്ക സഖ്യകക്ഷികളെയൊന്നും അടുപ്പിക്കാതെയാണ് അമേരിക്ക ആക്രമണത്തിനിറങ്ങിയത്. അതിനാല്‍, ട്രംപിന്റെ മനസ്സിലിരിപ്പ് എത്രത്തോളം സാധ്യമാണെന്ന ചോദ്യം ഉയരുന്നുണ്ട്.

വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കുമ്പോള്‍ യുദ്ധച്ചെലവ് ഇറാന്‍ വഹിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്ന് ട്രംപിനോട് അടുത്ത ബന്ധം പുലര്‍ത്തുന്ന വലതുപക്ഷ നിരീക്ഷകനായ ഷീന്‍ ഹാനിറ്റി ഈ മാസമാദ്യം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, യുദ്ധം വരുത്തിവെച്ച നാശനഷ്ടങ്ങള്‍ക്ക് അമേരിക്ക നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇറാന്‍ മുന്നോട്ടുവെക്കുന്ന പ്രധാന വ്യവസ്ഥകളിലൊന്ന്.

ഇറാന്‍ യുദ്ധത്തിന് ഭീമമായ ചെലവ് വന്നുവെന്നാണ് നിലവില്‍ ലഭ്യമായ കണക്കുകള്‍. ആദ്യ ആറ് ദിവസത്തിനുള്ളില്‍ 11.3 ബില്യണ്‍ ഡോളര്‍ ചെലവായതായി ട്രംപ് ഭരണകൂടം യുഎസ് കോണ്‍ഗ്രസിന് രഹസ്യ റിപ്പോര്‍ട്ട് നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് പുറത്തുവിട്ട കണക്കുപ്രകാരം 13 ദിവസത്തേക്ക് 16.5 ബില്യണ്‍ ഡോളറാണ് യുദ്ധച്ചെലവ്. യുദ്ധം 31-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഈ തുക എത്രയോ മടങ്ങ് കൂടാനാണ് സാധ്യത. സൈനിക നീക്കങ്ങള്‍ തുടരുന്നതിനും ആയുധശേഖരം പുനഃസ്ഥാപിക്കുന്നതിനുമായി 200 ബില്യണ്‍ ഡോളര്‍ അധിക സൈനിക ഫണ്ട് വേണമെന്നാണ് ട്രംപ് ഭരണകൂടം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടത്.