നിഷാന്തിനെ കാണാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ മുറി തുറന്ന് പരിശോധിച്ചപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മുംബൈ: മുംബൈയിലെ സഹാറ ഹോട്ടലില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജോലി ചെയ്തിരുന്ന കമ്പനിയുടെ വെബ് സൈറ്റില്‍ ആത്മഹത്യ കുറിപ്പ് പങ്കുവെച്ചാണ് നിഷാന്ത് തൃപാടി (41) ആത്മഹത്യ ചെയ്തത്. ഭാര്യ അപൂര്‍വയും അവരുടെ അമ്മായി പ്രാര്‍ത്ഥന മിശ്രയുമാണ് തന്‍റെ മരണത്തിന് ഉത്തരവാദികള്‍ എന്ന് നിഷാന്ത് കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് രണ്ടിനാണ് നിഷാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് നിഷാന്ത് ഹോട്ടലില്‍ എത്തിയത്. ശല്യപ്പെടുത്തരുത് എന്ന ബോര്‍ഡ് ഹോട്ടല്‍ റൂമിന്‍റെ വാതിലില്‍ തുക്കിയിരുന്നുന്നു. നിഷാന്തിനെ കാണാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ മുറി തുറന്ന് പരിശോധിച്ചപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രശാന്തിന്‍റെ അമ്മ നീലം ചതുര്‍വേദി നല്‍കിയ പരാതിയെ തുടര്‍ന്ന് അപൂര്‍വ്വയ്ക്കും പ്രാര്‍ത്ഥന മിശ്രയ്ക്കുമെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. 

'നീ ഇത് വായിക്കുമ്പോള്‍ ഞാനുണ്ടാവില്ല, എന്‍റെ ഈ അവസാന നിമിഷങ്ങളില്‍ ഞാന്‍ നിന്നെ വെറുക്കേണ്ടതാണ്. പക്ഷേ ഈ അവസാന നിമിഷം ഞാന്‍ സ്നേഹം തിരഞ്ഞെടുക്കുന്നു. ഞാന്‍ വാഗ്ദാനം ചെയ്തത് പോലെ തന്നെ. ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു. ഇപ്പോഴും സ്നേഹിക്കുന്നു. ഞാന്‍ അഭിമുഖീകരിച്ച എല്ലാ പ്രശ്നങ്ങളെ കുറിച്ചും എന്‍റെ അമ്മയ്ക്ക് അറിയാം. നീയും പ്രര്‍ത്ഥന മിശ്രയുമാണ് എന്‍റെ മരണത്തിന് ഉത്തരവാദികള്‍' എന്നാണ് നിഷാന്ത് ആത്മഹത്യ കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

'എന്‍റെ ജീവിതം അവസാനിച്ചിരിക്കുന്നു. എന്‍റെ മകന്‍ നിഷാന്ത് എന്നെ വിട്ടുപോയി. ഞാന്‍ ഇപ്പോള്‍ ജിവനുള്ള ജഡമായി മാറിയിരിക്കുകയാണ്. അവനായിരുന്നു എന്‍റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യേണ്ടത്. പക്ഷേ മാര്‍ച്ച് രണ്ടിന് ഞാനും എന്‍റെ മകളും ചേര്‍ന്ന് അവന്‍റെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു, എന്ന് നീലം ചതുര്‍വേദി ഫേസ് ബുക്കില്‍ കുറിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Read More: യുവാക്കള്‍ ചേര്‍ന്ന് അപമാനിച്ചു, ട്രെയിനിന് മുന്നില്‍ ചാടി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; കേസെടുത്ത് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം