ഓൺലൈൻ വഴി പിസ ഓർഡർ ചെയ്തു; യുവാവിന് നഷ്ടമായത് അമ്മയുടെ ചികിത്സക്ക് സ്വരൂക്കൂട്ടിയ പണം
എന്നാൽ, ലിങ്കിൽ ക്ലിക്ക് ചെയ്ത് നിമിഷങ്ങൾക്കകം ഷെയ്ക്കിന്റെ അക്കൗണ്ടിൽ നിന്ന് ആദ്യം 45,000 രൂപയും പിന്നീട് 50,000 രൂപയും നഷ്ടമായി. ഇതിന് പിന്നാലെയാണ് പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയത്.
ബെംഗളൂരു: ഓൺലൈൻ വഴി പിസ ഓർഡർ ചെയ്ത യുവാവിന് നഷ്ടമായത് 95,000 രൂപ. ബെംഗളൂരുവിലെ യുവ ടെക്കിയായ എൻ വി ഷെയ്ക്കിനാണ് തന്റെ അക്കൗണ്ടിൽ നിന്ന് വൻ തുക നഷ്ടമായത്. ക്യാൻസർ രോഗിയായ അമ്മയുടെ ചികിത്സയുടെ ചെലവുകൾക്കായി സ്വരൂക്കൂട്ടി വച്ചിരുന്ന പണമാണ് ഷെയ്ക്കിന് നഷ്ടപ്പെടമായതെന്നാണ് റിപ്പോർട്ട്.
ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് 1.30 ഓടെയാണ് കോറമംഗല നിവാസിയായ ഷെയ്ക്ക് സൊമാറ്റോ വഴി പിസ ഓർഡർ ചെയ്തത്. എന്നാൽ ഒരു മണിക്കൂർ കഴിഞ്ഞിട്ടും ഓർഡർ കൈമാറിയിയിരുന്നില്ല. പിന്നാലെ ഷെയ്ക്ക് കസ്റ്റമർ കെയർ സർവ്വീസിലേക്ക് വിളിച്ചു. റെസ്റ്റോറന്റ് ഓർഡർ സ്വീകരിക്കുന്നില്ലെന്നും പണം തിരികെ ലഭിക്കുമെന്നും കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ഉറപ്പ് നൽകി. ഫോണിൽ ഒരു മെസേജ് വരുമെന്നും അതിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ റീഫണ്ട് ചെയ്യാനുള്ള നടപടി ക്രമങ്ങൾ നടക്കുമെന്നും എക്സിക്യൂട്ടീവ് ഷെയ്ക്കിനോട് പറഞ്ഞതായ അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
എന്നാൽ, ലിങ്കിൽ ക്ലിക്ക് ചെയ്ത് നിമിഷങ്ങൾക്കകം ഷെയ്ക്കിന്റെ അക്കൗണ്ടിൽ നിന്ന് ആദ്യം 45,000 രൂപയും പിന്നീട് 50,000 രൂപയും നഷ്ടമായി. ഇതിന് പിന്നാലെയാണ് പരാതിയുമായി ഷെയ്ക്ക് മഡിവാല പൊലീസ് സ്റ്റേഷനിലെത്തിയത്. സംഭവത്തിൽ തുടരന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, തങ്ങൾക്ക് കസ്റ്റമർ കെയർ നമ്പർ ഇല്ലെന്ന് സോമാറ്റോ വക്താവ് പറയുന്നു. 'കസ്റ്റമർ കെയർ നമ്പർ ഇല്ലെന്ന് വ്യത്യസ്ത ഉറവിടങ്ങളിലൂടെ ഉപഭോക്താക്കളെ ഞങ്ങൾ നിരന്തരം ഓർമ്മിപ്പിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുമ്പോൾ, ഉപഭോക്താക്കളോട് ജാഗ്രത പാലിക്കണമെന്നും അവരുടെ വ്യക്തിഗത അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ആരുമായും പങ്കിടരുതെന്നുമാണ് അഭ്യർത്ഥന'-സോമാറ്റോ വക്താവ് പറഞ്ഞു.