കൊവിഡ് 19: പ്രാഥമിക ഫലം നെഗറ്റീവായതിനാൽ ഡിസ്ചാർജ് ചെയ്തു; പിന്നീട് പോസിറ്റീവ്; ഒരാളെ പൊലീസ് തിരയുന്നു
മൂന്നു പേരെ കണ്ടെത്തി ആശുപത്രിയിൽ തിരികെ പ്രവേശിപ്പിച്ചെങ്കിലും നാലാമനെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. ദില്ലി സ്വദേശിയാണ് നാലാമൻ.
ചെന്നൈ: കൊവിഡ് 19 പ്രാഥമിക പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത വ്യക്തിയെ അന്വേഷിക്കുന്നതായി പൊലീസ്. തമിഴ്നാട്ടിലാണ് പ്രാഥമിക പരിശോധനാ ഫലത്തിൽ കൊവിഡ് നെഗറ്റീവ് എന്ന് കാണിച്ചതിനെ തുടർന്ന് 4 പേരെ വിട്ടയച്ചത്. എന്നാൽ വിശദമായ പരിശോധനാ ഫലം വന്നപ്പോൾ ഇവർ രോഗബാധിതരാണ്. മൂന്നു പേരെ കണ്ടെത്തി ആശുപത്രിയിൽ തിരികെ പ്രവേശിപ്പിച്ചെങ്കിലും നാലാമനെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. ദില്ലി സ്വദേശിയാണ് നാലാമൻ. വില്ലുപുരം സർക്കാർ ആശുപത്രിയിലാണ് സംഭവം. അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ഇത്തരമൊരു സംഭവത്തിന് കാരണമെന്നും കൊവിഡ് 19 വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
തുടർച്ചയായ പരിശോധനകളിൽ വ്യത്യസ്തമായ ഫലം ലഭിച്ചത് മൂലമാണോ ഏതെങ്കിലും തരത്തിലുള്ള ക്ലറിക്കൽ പിശകുകളാണോ ഇത്തരമൊരു സംഭവത്തിന് പിന്നിലെന്നും അറിയില്ല. വില്ലുപുരം പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കാണാതായ വ്യക്തിയുടെ ഫോട്ടോ പൊലീസ് പരസ്യപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. ചെന്നൈയിലെ ഒരു ആശുപത്രിയിൽ പരിശോധനാ ഫലം പുറത്തു വരുന്നതിന് മുമ്പ് മരണമടഞ്ഞ രോഗിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയ സംഭവമുണ്ടായി.
തമിഴ്നാട്ടിൽ 738 പേരാണ് കൊവിഡ് 19 ബാധിതരായിട്ടുള്ളത്. എട്ട് പേര് മരിക്കുകയും 21 പേർ സുഖം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. രോഗബാധിതരെന്ന് കണ്ടെത്തിയ ആകെയുള്ള വ്യക്തികളിൽ 679 പേരും ദില്ലിയിലെ നിസാമുദ്ദീനിൽ മതസമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയവരാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.