ആഡംബര കാറുകൾ തിരഞ്ഞെടുത്ത് മോഷണം; ബംഗളൂരുവിൽ നാൽപ്പത്തിരണ്ടുകാരൻ അറസ്റ്റിൽ
എസ്‍യുവി കാറുകളാണ് ഇവർ പ്രധാനമായും മോഷ്ടിച്ചിരുന്നത്. മോഷണത്തിനു ശേഷം കാറുകളുടെ രജിസ്ട്രേഷൻ നമ്പറുകൾ മാറ്റുകയും പരിചയക്കാർക്ക് വിൽക്കുകയുമായിരുന്നു പതിവെന്നും പൊലീസ് പറഞ്ഞു.
ബംഗളൂരു: വീടുകൾക്ക് മുമ്പിലും പാർക്കിങ് ഏരിയകളിലും നിർത്തിയിടുന്ന ഉയർന്ന വിലയുള്ള കാറുകൾ തിരഞ്ഞെടുത്ത് മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനകണ്ണിയായ നാൽപ്പത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുച്ചിറപ്പള്ളി സ്വദേശിയായ രാഹുൽ ആണ് അറസ്റ്റിലായത്. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് കാറുകൾ തുറന്നാണ് ഇയാൾ മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ പക്കൽ നിന്ന് 2.5 കോടി വിലമതിക്കുന്ന പതിനാലോളം ഹൈ എൻഡ് കാറുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇയാളുടെ സഹായികളായ സുരേഷ്, കുമാർ, വെങ്കടേഷ്, ശശി കുമാർ എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. എസ്‍യുവി കാറുകളാണ് ഇവർ പ്രധാനമായും മോഷ്ടിച്ചിരുന്നത്. മോഷണത്തിനു ശേഷം കാറുകളുടെ രജിസ്ട്രേഷൻ നമ്പറുകൾ മാറ്റുകയും പരിചയമുള്ളവർക്ക് വിൽക്കുകയുമാണ് പതിവെന്ന് പൊലീസ് പറഞ്ഞു.
വിജയനഗർ, വിൽസൺ ഗാർഡൻ, ജെ പി നഗർ, എച്ച്എഎൽ, ജെപി നഗർ, ബാനസവാടി, വൈറ്റ് ഫീൽഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് സംഘം കാറുകൾ മോഷ്ടിച്ചതെന്നും ഹുളിമാവു പൊലീസ് വ്യക്തമാക്കി.