Asianet News MalayalamAsianet News Malayalam

ബലാത്സം​​ഗ ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട മകളെ ​ദുരഭിമാനം ഭയന്ന് വെടി വച്ച് കൊല്ലാൻ ശ്രമം: പിതാവ് അറസ്റ്റിൽ

പീഡന വാർത്ത പുറത്തറിഞ്ഞാലുള്ള മാനഹാനി ഭയന്നാണ് ഇയാൾ മകളെ ഇല്ലാതാക്കാൻ ശ്രമിച്ചതെന്നാണ് പൊലീസ് ഭാഷ്യം. കഴുത്തിന് വെടിയേറ്റ യുവതി ചികിത്സയിൽ തുടരുകയാണ്. 

man tried to honour killing his daughter who escaped from rape
Author
Patna, First Published Dec 22, 2019, 3:29 PM IST

പട്ന: ബലാത്സംഗ ശ്രമത്തിൽ നിന്നും രക്ഷപെട്ട മകളെ ദുരഭിമാനത്തിന്റെ പേരിൽ വെടിവച്ച് കൊല്ലാൻ ശ്രമിച്ച് പിതാവ്. ബിഹാറിലെ സസാറാമിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ചയാണ് അഞ്ച് പേർ ചേർന്ന് പെൺകുട്ടിയെ ബലാത്സം​ഗം ചെയ്യാൻ മുതിർന്നത്. എന്നാൽ പെൺകുട്ടി പീഡനശ്രമത്തിൽ നിന്ന് രക്ഷപ്പെടുകയും ഈ സംഭവം പ്രദേശത്ത് ചെറിയ തോതിലുള്ള വർ​ഗീയ പ്രശ്നങ്ങൾക്ക് കാരണമായിത്തീരുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് മാനഹാനി ഭയന്ന് പെൺകുട്ടിയെ പിതാവും രണ്ട് സുഹൃത്തുക്കളും ചേർന്ന് കൊന്നുകളയാൻ തീരുമാനിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. 

വീടിനുള്ളിൽ വച്ചാണ് പെൺകുട്ടിക്ക് വെടിയേറ്റത്. നേരത്തെ അക്രമിക്കാൻ ശ്രമിച്ച ആളുകൾ മാധ്യമപ്രവർത്തകര്‍ എന്ന വ്യാജേന വീട്ടിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പിതാവ് പൊലീസിൽ മൊഴി നൽകിയത്. എന്നാൽ ഇതിൽ സംശയം തോന്നിയ പൊലീസ് ഉദ്യോ​ഗസ്ഥർ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി. സംഭവത്തെക്കുറിച്ച് പെൺകുട്ടിയുടെ പിതാവിന്റെ മൊഴിയിൽ അസ്വാഭാവികത തോന്നിയിരുന്നു. അതിനാൽ അയാളുടെ മൊബൈൽ ഫോൺ നിരീക്ഷിക്കാൻ തീരുമാനിച്ചു. സുഹൃത്തുക്കളുമായുള്ള ഫോൺ സംഭാഷണത്തെ തുടർന്നാണ് പിതാവ് തന്നെയാണ് മകളെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് തെളിഞ്ഞതെന്ന് പൊലീസ് പറയുന്നു.

പീഡന വാർത്ത പുറത്തറിഞ്ഞാലുള്ള മാനഹാനി ഭയന്നാണ് ഇയാൾ മകളെ ഇല്ലാതാക്കാൻ ശ്രമിച്ചതെന്നാണ് പൊലീസ് ഭാഷ്യം. കഴുത്തിന് വെടിയേറ്റ യുവതി ചികിത്സയിൽ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പിതാവിനെയും ഇയാള്‍ക്ക് ആയുധം നൽകിയ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച അഞ്ച് പേരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios