മണിപ്പൂരിനെ ചൊല്ലി തുടർച്ചയായ ആറാം ദിവസവും പാര്‍ലമെന്‍റ് സ്തംഭിച്ചു. കറുത്ത വസ്ത്രം ധരിച്ചെത്തിയ പ്രതിപക്ഷം പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ സംസാരിക്കും വരെ പ്രതിഷേധം തുടരുമെന്ന് മുന്നറിയിപ്പ് നല്‍കി

ഇംഫാൽ: മണിപ്പൂരില്‍ അനുനയ ശ്രമങ്ങൾ തുടരുന്നതിനിടെ സംഘർഷം തുടരുന്നുവെന്ന് റിപ്പോർട്ടുകൾ. ഇന്ന് രാവിലെ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരാൾ കൊല്ലപ്പെട്ടു. ബോംബേറിൽ പരിക്കേറ്റാണ് മരണം. മരിച്ചയാൾ ഏത് വിഭാഗക്കാരനാണെന്ന് വ്യക്തമായിട്ടില്ല. അതേസമയം ചുരാചന്ദ്പൂരിൽ ഇന്നുണ്ടായ വെടിവയ്പ്പിൽ രണ്ടുപേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മണിപ്പൂർ കലാപത്തില്‍ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ബിഹാർ ബിജെപി വക്താവ് രാജിവച്ചു. മണിപ്പൂര്‍ കലാപം രാജ്യത്തിന്‍റെ പ്രതിച്ഛായ മോശമാക്കിയെന്ന് കുറ്റപ്പെടുത്തിയാണ് വക്താവ് വിനോദ് ശർമ രാജിവച്ചത്. പ്രധാനമന്ത്രി ഉറങ്ങുകയാണെന്നും മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേൻ സിങിനെ പുറത്താക്കാനുള്ള ധൈര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയുടെ സ്ത്രീ ശാക്തീകരണവും ഹിന്ദു ധർമ സംരക്ഷണവും ഇതോണോയെന്നും രാജി നല്‍കിയശേഷം അദ്ദേഹം പറഞ്ഞു.

അതിനിടെ മണിപ്പൂരിനെ ചൊല്ലി തുടർച്ചയായ ആറാം ദിവസവും പാര്‍ലമെന്‍റ് സ്തംഭിച്ചു. കറുത്ത വസ്ത്രം ധരിച്ചെത്തിയ പ്രതിപക്ഷം പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ സംസാരിക്കും വരെ പ്രതിഷേധം തുടരുമെന്ന് മുന്നറിയിപ്പ് നല്‍കി. ഭരണപക്ഷത്തെ തടഞ്ഞാല്‍ പ്രതിപക്ഷത്ത് നിന്ന് ഒരാളെ പോലും സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് കുപിതനായ മന്ത്രി പിയൂഷ് ഗോയല്‍ തിരിച്ചടിച്ചു. 

മണിപ്പൂർ വിഷയത്തിൽ പാര്‍ലമെന്‍റ് വളപ്പിലും പ്രതിഷേധം ഉണ്ടായി. പ്രതിപക്ഷ പ്രതിഷേധം കൂടുതല്‍ കടുക്കുന്നതോടെ അവിശ്വാസം വൈകാതെ ചര്‍ച്ചക്കെടുക്കുമെന്ന് പാർലമെന്‍ററികാര്യ മന്ത്രി വ്യക്തമാക്കി. 

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്