ദില്ലി ബിജെപിയിൽ അഴിച്ചുപണി, മനോജ് തിവാരിയെ മാറ്റി
ദില്ലി തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ തിരിച്ചടിയ്ക്ക് പിന്നാലെ മനോജ് തിവാരിക്കെതിരെ ബിജെപിക്കുള്ളിൽ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ദില്ലി: ദില്ലി സംസ്ഥാന ബിജെപിയിൽ വൻ അഴിച്ചുപണി. സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരിയെ സ്ഥാനത്ത് നിന്ന് നീക്കി. പുതിയ അധ്യക്ഷനായി ആദേശ് കുമാർ ഗുപ്തയെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ നിയമിച്ചു. മുൻ നോർത്ത് ദില്ലി മേയറാണ് ആദേശ് കുമാർ ഗുപ്ത.
ദില്ലി തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ തിരിച്ചടിയ്ക്ക് പിന്നാലെ മനോജ് തിവാരിക്കെതിരെ ബിജെപിക്കുള്ളിൽ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് അധ്യക്ഷസ്ഥാനം ഒഴിയാൻ തിവാരി താൽപര്യപ്പെട്ടിരുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ദില്ലിയിൽ തെരഞ്ഞെടുപ്പിൽ നാൽപത്തിയെട്ട് സീറ്റുകളിൽ വിജയം നേടുമെന്നയായിരുന്നു ബിജെപിയുടെ പ്രഖ്യാപനം. എന്നാൽ ഫലം വന്നപ്പോള്‍ ഏട്ട് സീറ്റുകളിലേക്ക് ബിജെപി ഒതുങ്ങുകയായിരുന്നു. നിലവിൽ ലോക്സഭാ അംഗമായ തിവാരി 2016 ലാണ് ബിജെപി ദില്ലി അധ്യക്ഷനായി തിവാരി സ്ഥാനമേറ്റത്.
ബിജെപി ദില്ലി അധ്യക്ഷ സ്ഥാനത്തിരിക്കെ ലോക്ഡൗൺ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി മനോജ് തിവാരിയുടെ നേതൃത്വത്തില്‍ നടത്തിയ ക്രിക്കറ്റ് മാച്ച് വലിയ വിവാദമായിരുന്നു. സോനിപത്തിലെ സ്വകാര്യ സ്റ്റേഡിയത്തിൽ സാമൂഹിക അകലം പാലിക്കാതെയും മാസ്ക്ക് ധരിക്കാതെയുമായിരുന്നു തിവാരിയുടെ ക്രിക്കറ്റ് മാച്ച് നടത്തിയത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്ത് വന്നതോടെ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയര്‍ന്നത്.