Asianet News MalayalamAsianet News Malayalam

വ്യാജചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ച് പാക് മാധ്യമങ്ങൾ; പലതും രണ്ട് വർഷം പഴക്കമുള്ളവ

രണ്ട് വർഷത്തിലധികം പഴക്കമുള്ള ചിത്രങ്ങളാണ് പാക് മാധ്യമങ്ങൾ പലതും പ്രചരിപ്പിക്കുന്നത്. 

many images spread by pakistan media are fake
Author
New Delhi, First Published Feb 27, 2019, 6:13 PM IST

ഇന്ത്യൻ അതിർത്തി കടന്ന് പാകിസ്ഥാൻ വിമാനങ്ങൾ പറന്നെത്തിയപ്പോൾ സൈന്യം ശക്തമായി തിരിച്ചടിച്ചിരുന്നു. ഇതേത്തുടർന്ന് ഒരു പാക് വിമാനത്തെ ഇന്ത്യ വെടിവച്ച് താഴെയിടുകയും ചെയ്തിരുന്നു. എന്നാൽ പാക് മാധ്യമങ്ങൾ ഇന്നത്തെ പാക് നടപടി വൻ വിജയമായാണ് ചിത്രീകരിക്കുന്നത്. നിരവധി വ്യാജചിത്രങ്ങളും വീഡിയോകളുമാണ് പാക് മാധ്യമങ്ങൾ ഇന്ത്യൻ വ്യോമസേനയുടേതെന്ന് അവകാശപ്പെട്ട് പുറത്തു വിടുന്നത്. 

സമാ ടിവി, സിന്ധ് ടിവി, ജിയോ ടിവി എന്നീ നിരവധി പാക് ചാനലുകൾ ഇന്ത്യൻ സൈന്യത്തിന്‍റേതെന്ന് അവകാശപ്പെട്ട് നൽകിയ പല ചിത്രങ്ങളും വ്യാജമായിരുന്നു. രണ്ട് വർഷം മുമ്പ് വരെയുള്ള ഇന്ത്യൻ സൈന്യത്തിന്‍റെ ചിത്രങ്ങളാണ് പല പാകിസ്ഥാൻ ചാനലുകളും ഉപയോഗിച്ചത്. ജോധ്പൂരിലുണ്ടായ മിഗ് വിമാനാപകടവും ഒ‍ഡിഷയിൽ വ്യോമസേനാ വിമാനം തകർന്നു വീണതും പാക് ചാനലുകൾ ജമ്മു കശ്മീരിലേതെന്ന് അവകാശപ്പെട്ട് പുറത്തു വിട്ടു.

ഒരു വിമാനം തകർന്ന് താഴെ വീഴുന്ന ലൈവ് ദൃശ്യങ്ങളെന്ന് തോന്നിപ്പിക്കുന്ന വീഡിയോ ആകട്ടെ പഴയ ഒരു ഹെലികോപ്റ്റർ അപകടത്തിന്‍റെ ദൃശ്യങ്ങളാണ്.

ഇവയോരോന്നും ഇനി പരിശോധിക്കാം.

# വ്യാജപ്രചാരണം 1

പാകിസ്ഥാനിൽ അറസ്റ്റിലായ സൈനികൻ ഇതാണ് എന്ന് അവകാശപ്പെട്ട് പല പാകിസ്ഥാനി ട്വിറ്റർ ഹാൻഡിലുകളും പ്രസിദ്ധീകരിച്ച ചിത്രവും വീഡിയോയുമാണിത്. 24 ന്യൂസ് എച്ച്ഡി എന്ന പാകിസ്ഥാനി വാർത്താ ചാനലും ഇതേ ചിത്രം വാർത്തയിൽ കാണിച്ചു. many images spread by pakistan media are fake

: 24 ന്യൂസ് എച്ച്ഡി പുറത്തുവിട്ട വീഡിയോയിൽ നിന്ന്

യാ‌ഥാർഥ്യമെന്ത്?

ഫെബ്രുവരി 19-ന് ബംഗലുരുവിൽ എയ്‍റോഷോ നടന്നതിന് തലേന്ന് അഭ്യാസപരിശീലനം നടത്തുന്നതിനിടെ തകർന്ന സൂര്യകിരൺ വിമാനത്തിലെ പൈലറ്റിന്‍റെ ദൃശ്യമാണിത്. വിമാനം തകർന്ന് താഴെ വീണ പൈലറ്റിനോട് പ്രദേശവാസിയായ യുവാവ് 'ഉടൻ സഹായമെത്തു'മെന്ന് പറയുന്നുണ്ട്. ആശ്വസിപ്പിക്കുന്നുമുണ്ട്. 

വിങ് കമാൻഡർ വിജയ് ഷെൽക്കെയാണ് ദൃശ്യത്തിലുള്ളത്. കേൾക്കുന്ന ശബ്ദം ബംഗലുരു സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർഥി ചേതൻ കുമാറിന്‍റേതും. ബംഗലുരുവിലെ ഐഎസ്ആർഒ ലേ ഔട്ടിന് പുറത്ത് തകർന്നു വീണ വിമാനത്തിനടുത്തേക്ക് ആദ്യം ഓടിയെത്തിയത് തൊട്ടടുത്തുള്ള നിറ്റെ മീനാക്ഷി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥിയായ ചേതൻ കുമാറാണ്. 

# വ്യാജപ്രചാരണം 2

പാകിസ്ഥാൻ അതിർത്തി കടന്നെത്തിയ വിമാനങ്ങളെല്ലാം തകർത്തു. രണ്ട് ഇന്ത്യൻ വിമാനങ്ങൾ തകർത്തു. അതിലുണ്ടായിരുന്ന പൈലറ്റിനെ ജീവനോടെ പിടികൂടി എന്ന് സമാ ടിവി എന്ന ന്യൂസ് ചാനൽ നൽകിയ ദൃശ്യങ്ങളാണിത്. അതിർത്തിയിൽ പാകിസ്ഥാനെതിരെ ഇന്ത്യ പ്രകോപനം നടത്തിയെന്നും ഏത് സമയത്തും യുദ്ധത്തിന് തയ്യാറാണെന്നും യുദ്ധസമാനമായ സ്ഥിതിയാണ് അതിർത്തിയിലെന്നും ആവേശപൂർവം പറയുകയായിരുന്നു സമാ ടിവി അവതാരകർ. 

many images spread by pakistan media are fake

: സമാ ടിവി നൽകിയ ദൃശ്യങ്ങൾ

യാഥാർഥ്യമെന്ത്?

ഇത് ജോധ്പൂരിൽ 2016-ൽ നടന്ന മിഗ് വിമാനാപകടത്തിന്‍റെ ദൃശ്യങ്ങളാണ്. താഴെ വലതു വശത്തായി കാണുന്നത് നേരത്തേ ചൂണ്ടിക്കാണിച്ചത് പോലെ സൂര്യകിരൺ വിമാനാഭ്യാസപരിശീലനത്തിൽ പരിക്കേറ്റ പൈലറ്റിന്‍റെ ദൃശ്യങ്ങളും. അന്ന് ദേശീയമാധ്യമങ്ങൾ നൽകിയ ദൃശ്യങ്ങൾ താഴെക്കൊടുക്കുന്നു.

Courtesy: Hindustan Times

# വ്യാജപ്രചാരണം 3

ഇന്ത്യൻ വിമാനം തകർന്ന് തരിപ്പണമായി താഴെ വീണ് കിടക്കുന്നുവെന്ന് അവകാശപ്പെട്ട് വേറെ ചില ദൃശ്യങ്ങൾ നൽകിയത് പാകിസ്ഥാനിലെ ഏറ്റവും പ്രചാരമുള്ള ജിയോ ടിവി തന്നെയാണ്. വളരെ പ്രകോപനപരമായ രീതിയിൽ യുദ്ധവെറി ഉണർത്തുന്ന തരത്തിൽ സംയമനമില്ലാതെയായിരുന്നു പാക് മാധ്യമങ്ങളുടെ വിവരണങ്ങളും. പാകിസ്ഥാനി ട്വിറ്റർ ഹാൻഡിലുകളും ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു.

many images spread by pakistan media are fake

യാഥാർഥ്യമെന്ത്?

ഇത് യഥാർഥത്തിൽ 2016-ൽ ഒഡിഷയിൽ തകർന്നു വീണ മിഗ് 21 വിമാനത്തിന്‍റെ ദൃശ്യങ്ങളാണ്. ഈ ദൃശ്യങ്ങളടക്കം ഇന്ത്യയുടെ മിഗ് 21 വിമാനങ്ങളുടെ അപകടങ്ങളെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ ചെയ്ത വീഡിയോ താഴെക്കൊടുക്കുന്നു.

Courtesy: Times Of India

 

 

Follow Us:
Download App:
  • android
  • ios