മറാത്താ സംവരണ പ്രക്ഷോഭകർ എംഎല്‍എയുടെ വീട് തല്ലി തകര്‍ത്തു, തീയിട്ടു
സംഭവ സമയം താനും ബന്ധുക്കളും വീട്ടിലുണ്ടായിരുന്നെന്നും പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്നും പ്രകാശ് സോളങ്കി പറഞ്ഞു

മുബൈ: മഹാരാഷ്ട്രയിൽ മറാത്താ സംവരണ പ്രക്ഷോഭം വൻ സംഘർഷങ്ങളിലേക്ക് നീങ്ങുന്നു. ബീഡിൽ നിന്നുള്ള എൻസിപി എംഎൽഎയുടെ വീടിന് പ്രക്ഷോഭകർ തീയിട്ടു. സമരം വഴിതെറ്റിത്തുടങ്ങിയെന്നായിരുന്നു മുഖ്യമന്ത്രി ഏക്നാഥ് ശിൻഡെയുടെ പ്രതികരണം. ബിഡിലെ എംഎൽഎ പ്രകാശ് സോളങ്കിയുടെ വീടാണ് ആക്രമിക്കപ്പെട്ടത്. കല്ലെറിഞ്ഞ് വീട്ടിലേക്ക് കയറി വന്ന അക്രമികൾ വീട് അടിച്ച് തകർത്ത ശേഷം തീവച്ചു. സംഭവ സമയം താനും ബന്ധുക്കളും വീട്ടിലുണ്ടായിരുന്നെന്നും പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്നും പ്രകാശ് സോളങ്കി പറഞ്ഞു.
മറാത്താ സംവരണത്തിനായി നിരാഹാര സമരമിരിക്കുന്ന മനോജി ജരംങ്കെ പാട്ടീലിനെ അപമാനിക്കും വിധം പരാമർശം നടത്തിയ എന്ന് ആരോപിച്ചായിരുന്നു ആക്രമണം. അജിത് പവാർ പക്ഷത്തെ എംഎൽഎയാണ് സോളങ്കി. സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് പൂർണ പരാജയമായെന്ന് എൻസിപി നേതാവ് സുപ്രിയാസുലേ പറഞ്ഞു. മനോജ് ജരംങ്കെ പാട്ടീൽ അക്രമസംഭവങ്ങളെക്കുറിച്ച് മനസിലാക്കി സമരം വഴിതെറ്റുന്നത് ഒഴിവാക്കണമെന്നാണ് മുഖ്യമന്ത്രി ഏക്നാഥ് ശിൻഡെയുടെ പ്രതികരണം.
ഒബിസി സർട്ടിഫിക്കറ്റ് നൽകി മറാത്താ വിഭാഗക്കാർക്ക് സംവരണം നൽകണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇതേക്കുറിച്ച് പഠിക്കാൻ മൂന്നംഗ സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഇന്നലെ ശിവസേനാ എംപി ഹേമന്ദ് പാട്ടീൽ സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് എംപി സ്ഥാനം രാജി വയ്ക്കുന്നതായി ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. സമരത്തിനെതിരെ നിയമപോരാട്ടം നടത്തുന്ന അഭിഭാഷകന്‍റെ കാർ കഴിഞ്ഞ ആഴ്ച മുംബൈയിൽ വച്ച് ആക്രമിക്കപ്പെട്ടിരുന്നു