കൃത്യസമയത്ത് ആംബുലന്‍സ് കിട്ടാതിരുന്നതിനാല്‍ ചികിത്സ വൈകിയാണ് നടി മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

മുംബൈ: കൃത്യസമയത്ത് ആംബുലന്‍സ് കിട്ടാത്തതിനാല്‍ ചികിത്സ വൈകി മറാത്തി നടി പൂജ സുഞ്ചാര്‍ മരിച്ചു. ഞായറാഴ്ച മഹാരാഷ്ട്രയിലെ ഹിങ്കോളി ജില്ലയിലാണ് 25 -കാരിയായ പൂജ സുഞ്ചാര്‍ പ്രസവ ചികിത്സ വൈകിയതിനെ തുടര്‍ന്ന് മരിച്ചത്. പ്രസവിച്ച് നിമിഷങ്ങള്‍ക്കകം പൂജയുടെ കുഞ്ഞും മരിച്ചിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

പ്രസവ വേദന ഉണ്ടായതോടെ നടിയെ ഗുരുഗ്രാമിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. അവിടെ വച്ച് കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും നവജാതശിശു മരിച്ചു. തുടര്‍ന്ന് ആരോഗ്യനില വഷളായതോടെ വിദഗ്ധ ചികിത്സയ്ക്കായി പൂജയെ ഗുരുഗ്രാമില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ഹിങ്കോളിയിലെ സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ കൃത്യസമയത്ത് ആംബുലന്‍സ് ലഭിച്ചില്ല. പിന്നീട് ഒരു സ്വകാര്യ ആംബുലന്‍സില്‍ പൂജയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പൂജയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. ഗര്‍ഭിണിയായതോടെ അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു പൂജ.