പാലക്കാട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ നടൻ രമേഷ് പിഷാരടിക്ക് സഹപ്രവർത്തകരുടെ പിന്തുണ. പിഷാരടിക്ക് നല്ല വ്യക്തിത്വമുണ്ടെന്നും ജനങ്ങൾക്ക് തലകുനിക്കേണ്ടി വരില്ലെന്നും നടൻ നിസാർ മാമുക്കോയ പറഞ്ഞു.

കേരളക്കരയെങ്ങും തെരഞ്ഞെടുപ്പ് ആവേശം ശക്തിപ്രാപിച്ചിരിക്കുകയാണ്. എപ്പോഴത്തെയും പോലെ ഇത്തവണയും സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികളുണ്ട്. അക്കൂട്ടത്തില്‍ മുന്‍പനാണ് രമേഷ് പിഷാരടി. പാലക്കാട് നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് രമേഷ് പിഷാരടി മത്സരിക്കുന്നത്. ഇപ്പോഴിതാ പിഷാരടി വിജയിക്കട്ടേയെന്ന് ആശംസക്കുകയാണ് നടന്‍ നിസാര്‍ മാമുക്കോയ. ഒരു ചീത്തപ്പേരും ഇല്ലാതെ ആളുകളോട് പെരുമാറാൻ അറിയുന്ന ഒരു സ്ഥാനാർഥി എന്ന നിലക്ക് ഇനി ഒരിക്കലും പാലക്കാട്ടെ സുഹൃത്തുക്കൾക്ക് ഇയാളുടെ പേരിൽ തല കുനിക്കേണ്ടി വരില്ലെന്ന് നിസാര്‍ പറയുന്നു.

"രമേശ്‌ പിഷാരടി പാലക്കാട്‌ കോൺഗ്രസ്‌ സ്ഥാനാർഥി. ഞാൻ ഒരു നല്ല കോൺഗ്രസുകാരൻ. പിഷാരടി എന്റെ നല്ല സുഹൃത്ത്. എനിക്ക് നേരിട്ട് നല്ല ബന്ധം ഉള്ള ആൾ. എപ്പോ വിളിച്ചാലും കയ്യകലത്തിൽ പിഷാരടി ഉണ്ടാകും. നല്ലോണം വായിക്കുന്ന ആൾ. ഒരു വേദിയിൽ മാന്യമായി സംസാരിക്കാൻ അറിയുന്ന ആൾ. ജോലി തമാശ പറയൽ ആണെങ്കിലും സ്വഭാവം ആവശ്യത്തിന് ഗൗരവത്തിൽ തന്നെ. ഒരു ചീത്തപ്പേരും ഇല്ലാതെ ആളുകളോട് പെരുമാറാൻ അറിയുന്ന ഒരു സ്ഥാനാർഥി എന്ന നിലക്ക് ഇനി ഒരിക്കലും പാലക്കാട്ടെ സുഹൃത്തുക്കൾക്കു ഇയാളുടെ പേരിൽ തല കുനിക്കേണ്ടി വരില്ല. എന്ന് ഒരു യഥാർത്ഥ കോൺഗ്രസുകാരനായ ഞാൻ നിങ്ങളോട്. രമേശ്‌ പിഷാരടി ജയിക്കട്ടെ. പാർട്ടി നോക്കാതെ എന്റെ വ്യക്തി ബന്ധങ്ങളിൽ വരുന്ന എല്ലാ സ്ഥാനാർഥികളെയും ഞാൻ എന്റെ എഫ്ബിയിലൂടെ ഇഷ്ടം അറിയിക്കും", എന്നാണ് നിസാര്‍ മാമുക്കോയ പറഞ്ഞത്. പിന്നാലെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണവുമായി രംഗത്ത് എത്തിയത്.

അതേസമയം, പിഷാരടി വിളിച്ചാല്‍ താന്‍ പ്രചരണത്തിന് പോകുമെന്ന് നടന്‍ ആസിഫ് അലി വ്യക്തമാക്കി. രമേഷ് പിഷാരടിയുടെ വ്യക്തിപരമായ കഴിവിനെ കുറിച്ച് തനിക്കറിയാമെന്നും രാഷ്ട്രീയമായി എത്രമാത്രം കഴിവുണ്ടെന്ന് കാത്തിരുന്ന് കാണാമെന്നും ആസിഫ് അലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming