ഉത്തർപ്രദേശിലെ ഹത്രസിൽ, വിവാഹിതയായ ഒരു യുവതി കാമുകനൊപ്പം ജീവിക്കണമെന്ന ആവശ്യവുമായി മൊബൈൽ ടവറിന് മുകളിൽ കയറി. ദാമ്പത്യ ജീവിതത്തിൽ അസന്തുഷ്ടയായ യുവതിയെ പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് താഴെയിറക്കി. തുടർന്ന് യുവതിക്ക് കൗൺസിലിംഗ് നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഹത്രാസ്: ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ വിവാഹിതയായ യുവതി മൊബൈൽ ടവറിന് മുകളിൽ കയറി പരിഭ്രാന്തി സൃഷ്ടിച്ചു. സസ്‌നി പൊലീസ് സ്റ്റേഷൻ പരിധിയിലെ ലുറ്റ്സൻ റോഡിലാണ് സംഭവം നടന്നത്. പൂജ (30) എന്ന യുവതിയാണ് മൊബൈൽ ടവറിൽ കയറിയത്. തന്റെ കാമുകനൊപ്പം ജീവിക്കണമെന്ന ആവശ്യവുമായാണ് ഇവർ മൊബൈൽ ടവറിൽ കയറിയതെന്നാണ് പൊലീസ് പറയുന്നത്. പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് യുവതിയെ ടവറിൽ നിന്ന് താഴെയിറക്കി. ഏകദേശം 100 അടി ഉയരമുള്ള മൊബൈൽ ടവറിന് മുകളിലായിരുന്നു യുവതിയുടെ പ്രതിഷേധം. 

ഹത്രാസിൽ ഭർത്താവിനും കുടുംബത്തിനുമൊപ്പം ജീവിക്കുകയായിരുന്നു യുവതി. ഇന്ന് സ്വന്തം വീട്ടിലേക്ക് വരുംവഴിയാണ് യുവതി ലുറ്റ്സൻ റോഡ് പ്രദേശത്ത് ഇറങ്ങി നൂറടിയോളം ഉയരമുള്ള ടവറിൽ കയറിയത്. തൻ്റെ ദാമ്പത്യ ജീവിതത്തിൽ യുവതി ഒട്ടും സന്തോഷവതിയല്ലെന്നാണ് പ്രാഥമിക പരിശോധനയിൽ മനസിലായതെന്ന് പൊലീസ് പറയുന്നു. യുവതിയെ താഴെയിറക്കിയ ശേഷം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവർക്ക് കൗൺസിലിംഗ് നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. യുവതിയുടെ ഭർത്താവിനെയും മറ്റ് ബന്ധുക്കളെയും പൊലീസ് വിളിച്ചുവരുത്തിയിരുന്നു.