യുപിയിലും ഉത്തരാഖണ്ഡും ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കും, സഖ്യം ചേരാൻ പദ്ധതിയില്ലെന്ന് മായാവതി
പഞ്ചാബ് തെരഞ്ഞെടുപ്പിൽ ശിരോമണി അകാലിദളിനൊപ്പമുള്ള സഖ്യം മാത്രമാണ് പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളതെന്നും മായവതി...
ലക്നൌ: വരാനിരിക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബഹുജൻ സമാജ്‍വാദി പാർട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് മായാവതി. അടുത്തവർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സഖ്യം ചേരാൻ പദ്ധതിയില്ലെന്നും മായാവതി വ്യക്തമാക്കി. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മുമായി സഖ്യം ചേരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകരണം.
പഞ്ചാബ് തെരഞ്ഞെടുപ്പിൽ ശിരോമണി അകാലിദളിനൊപ്പമുള്ള സഖ്യം മാത്രമാണ് പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളതെന്നും മായാവതി പറഞ്ഞു. പഞ്ചാബിൽ മത്സരിക്കേണ്ട സീറ്റ് വിഭജനവും ഇരുപാർട്ടികളും തമ്മിൽ നടന്നുകഴിഞ്ഞു. 117 അംഗ നിയമസഭയിൽ 97 ഇടങ്ങളിൽ ശിരോമണി അകാലിദളും 20 ൽ ബിഎസ്പിയും മത്സരിക്കും.
വരുന്ന യുപി, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എഐഎംഐഎമ്മും ബിഎസ്പിയും ഒരുമിച്ച് മത്സരിക്കുമെന്ന് വാർത്ത മാധ്യമങ്ങൾ കഴിഞ്ഞ ദിവസം മുതൽ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടു. എന്നാൽ ഇത് അടിസ്ഥാനരഹിതവും തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തയാണ്. ഈ വാർത്ത ബിഎസ്പി നിഷേധിക്കുന്നു - മായാവതി പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona