ബെംഗളൂരുവിലെ സിദ്ധാർത്ഥ മെഡിക്കൽ കോളേജിൽ ക്ലാസ് മുറിയിൽ വെച്ച് എംബിബിഎസ് വിദ്യാർഥിനിയോട് വിവാഹാഭ്യാർഥന നടത്തിയ അധ്യാപകന് വിദ്യാർഥികളുടെ മർദ്ദനമേറ്റു. പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർഥിനി അധ്യാപകനെ ചെരിപ്പുകൊണ്ട് അടിക്കുകയും മറ്റ് വിദ്യാർഥികൾ ചേർന്ന് ഇയാളെ ആക്രമിക്കുകയുമായിരുന്നു.

ബെംഗളൂരു: ബെം​ഗളൂരുവിലെ നെലമം​ഗലയിൽ ക്ലാസ് മുറിയിൽ വിദ്യാർഥിയോട് വിവാഹാഭ്യാർഥന നടത്തിയ മെഡിക്കൽ കോളേജ് അധ്യാപകന് വിദ്യാർഥികളുടെ മർദ്ദനം. നെലമംഗല താലൂക്കിലെ ടി. ബെഗൂരിലെ സിദ്ധാർത്ഥ മെഡിക്കൽ കോളേജിലാണ് സംഭവം. ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കോളേജ്. ക്ലാസ് മുറിയിൽ പഠിച്ചുകൊണ്ടിരുന്ന ഒരു വിദ്യാർത്ഥിനിയോട് മോശമായി പെരുമാറുകയും പ്രണയാഭ്യർത്ഥന നടത്തുകയും ചെയ്തതായി കോളേജ് പ്രൊഫസർ അബ്ദുളിനെതിരെയാണ് ആരോപണമുയർന്നത്. വിദ്യാർഥിക്ക് ചോക്ലേറ്റ് വാഗ്ദാനം ചെയ്ത് തന്റെ പ്രണയം പ്രകടിപ്പിക്കാൻ ശ്രമിച്ചതായും പറയപ്പെടുന്നു. 

പെരുമാറ്റത്തിൽ രോഷാകുലായായ വിദ്യാർത്ഥി ഉടൻ തന്നെ അത് നിരസിക്കുകയും ക്ലാസ് മുറിയിൽ വാക്കുതർക്കമുണ്ടാകുകയും ചെയ്തു. പിന്നീട് പുറത്തുവെച്ച് വിദ്യാർഥികൾ ഇയാളെ മർദ്ദിച്ചു. വിദ്യാർത്ഥി പ്രൊഫസറെ ചെരുപ്പ് കൊണ്ട് അടിച്ചതായും വിവരമുണ്ട്. കോളേജ് ക്യാമ്പസിൽ വെച്ച് മറ്റ് ചില വിദ്യാർത്ഥികൾ അദ്ദേഹത്തെ ചവിട്ടുകയും ആക്രമിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. സംഘർഷാവസ്ഥ രൂക്ഷമായതോടെ ആക്രമണത്തിൽ പരിക്കേറ്റ പ്രൊഫസർ അബ്ദുൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. നെലമംഗല റൂറൽ പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിലാണ് സംഭവം നടന്നതെന്നും കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും വൃത്തങ്ങൾ അറിയിച്ചു.

Scroll to load tweet…