'വീട്ടുതടങ്കലില്‍ കഴിയുന്ന നേതാക്കളെ കാണണം'; കശ്‍മീര്‍ സന്ദര്‍ശനത്തിന് അനുമതി തേടി ഇടത് എംപിമാര്‍
ലോക്‌സഭാ അംഗം ഫറൂഖ് അബ്‍ദുള്ള, സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവരെ കാണുന്നതിന് വേണ്ടിയാണ് സന്ദര്‍ശനം.
ദില്ലി: ജമ്മുകശ്മീര്‍ സന്ദര്‍ശനത്തിന് അനുമതി തേടി ഇടത് എംപിമാര്‍ കശ്‌മീർ ആഭ്യന്തര വകുപ്പിന് കത്തയച്ചു. രാജ്യസഭാ അംഗങ്ങളായ എളമരം കരീം, ടി കെ രംഗരാജന്‍, ബിനോയ് വിശ്വം എന്നിവരാണ് അടുത്തയാഴ്ച ജമ്മുകശ്‍മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടിയത്. ലോക്‌സഭാ അംഗം ഫറൂഖ് അബ്‍ദുള്ള, സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവരെ കാണുന്നതിന് വേണ്ടിയാണ് സന്ദര്‍ശനം. ഇവരുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കുന്നതിനും സൗഹൃദ സംഭാഷണം നടത്തുകയുമാണ് ഉദ്ദേശമെന്നും ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പില്‍ സെക്രട്ടറി ഷലിൻ കാബ്രയ്ക്ക് അയച്ച കത്തില്‍ പറയുന്നു.
യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ കശ്‍മീര്‍ സന്ദര്‍ശനം നടത്തിയ സാഹചര്യത്തില്‍ ഇന്ത്യയിലെ പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് സന്ദര്‍ശനം അനുവദിക്കുന്നതില്‍ സര്‍ക്കാരിന് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജമ്മുകശ്‍മീരില്‍ മൊബൈൽ, ഇന്‍റര്‍നെറ്റ് സംവിധാനങ്ങൾക്കുള്ള നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഘട്ടംഘട്ടമായി മാത്രമെ നിയന്ത്രണങ്ങൾ പിൻവലിക്കാനാകു എന്ന് കഴിഞ്ഞ തവണ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.