പ്രചരണത്തിന് പോലും കപില്‍ സിബലിനെ കണ്ടില്ല; രൂക്ഷ വിമര്‍ശനവുമായി അധിർ രഞ്ജൻ ചൗധരി
ഏതെങ്കിലും സംസ്ഥാനത്ത് പ്രചാരണത്തിന് അദ്ദേഹം പോയിരുന്നുവെങ്കിൽ അദ്ദേഹം പറയുന്നകാര്യങ്ങൾക്ക് അർഥമുണ്ടായേനെ. ഒന്നും ചെയ്യാതെ വെറുതെ അഭിപ്രായപ്രകടനം മാത്രം നടത്തിയിട്ട് എന്തുകാര്യമെന്നും അധിർ രഞ്ജൻ ചോദിച്ചു.
ദില്ലി: കോണ്‍ഗ്രസ് സ്വയം വിമർശനാത്മകായി ചിന്തിക്കണമെന്ന് കപിൽ സിബലിന്റെ വാക്കുകൾക്കെതിരെ അതിരൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി.
കപിൽ സിബൽ കോണ്‍ഗ്രസ് മുന്നോട്ട് പോക്കിൽ ഏറെ ആശങ്ക പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ, അദ്ദേഹത്തെ ബിഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലൊന്നും പ്രചാരണ രംഗത്ത് കണ്ടില്ലല്ലോ- അധിർ രഞ്ജൻ ചോദിച്ചു.
ഏതെങ്കിലും സംസ്ഥാനത്ത് പ്രചാരണത്തിന് അദ്ദേഹം പോയിരുന്നുവെങ്കിൽ അദ്ദേഹം പറയുന്നകാര്യങ്ങൾക്ക് അർഥമുണ്ടായേനെ. ഒന്നും ചെയ്യാതെ വെറുതെ അഭിപ്രായപ്രകടനം മാത്രം നടത്തിയിട്ട് എന്തുകാര്യമെന്നും അധിർ രഞ്ജൻ ചോദിച്ചു.
നേരത്തെ കപില്‍ സിബലിനെതിരെ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്ത് എത്തിയിരുന്നു. പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് അശോക് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു.
പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. രാജ്യത്താകമാനമുള്ള പാര്‍ട്ടി പ്രവര്‍ത്തരുടെ വികാരത്തെയാണ് ഇത് വേദനിപ്പിച്ചത്-ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു. സോണിയാ ഗാന്ധിയുടെ കീഴില്‍ ഓരോ പ്രതിസന്ധി ഘട്ടവും പാര്‍ട്ടി അതിജീവിച്ചിട്ടുണ്ടെന്നും ഇത്തവണയും അതുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് കപില്‍ സിബല്‍ പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ചത്. പാര്‍ട്ടിയുടെ തളര്‍ച്ച തിരിച്ചറിയണമെന്നും അനുഭവ സമ്പത്തുള്ള മനസ്സുകളും കൈകളും രാഷ്ട്രീയ യാഥാര്‍ത്ഥ്യം തിരിച്ചറിയണമെന്നുമായിരുന്നു സിബലിന്റെ വിമര്‍ശനം.