Asianet News MalayalamAsianet News Malayalam

മെഡി. കമ്മീഷന്‍ ബില്ല്; ആശങ്ക അകറ്റിയെന്ന് ആരോഗ്യമന്ത്രി, പ്രതിഷേധം തുടർന്ന് ഡോക്ടർമാർ

ഡോക്ടർമാരുടെ ആശങ്ക അകറ്റിയിട്ടുണ്ട്. സമരത്തിൽ നിന്ന് പിൻമാറണമെന്ന് അവരോട് ആഭ്യർത്ഥിച്ചെന്നും മന്ത്രി അറിയിച്ചു.
 

minister harshavardhan said he  met  doctors who were protesting against the national medical commission bill
Author
Delhi, First Published Aug 2, 2019, 12:02 PM IST

ദില്ലി: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ സമരം ചെയ്യുന്ന ഡോക്ടർമാരെ നേരിൽ കണ്ടു സംസാരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷവർധൻ അറിയിച്ചു. ഡോക്ടർമാരുടെ ആശങ്ക അകറ്റിയിട്ടുണ്ട്. സമരത്തിൽ നിന്ന് പിൻമാറണമെന്ന് അവരോട് ആഭ്യർത്ഥിച്ചെന്നും മന്ത്രി അറിയിച്ചു.

മെഡിക്കല്‍ കമ്മീഷന്‍ ബില്ല് പാസാക്കിയതില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇന്ന് പഠിപ്പുമുടക്കുകയാണ്. എല്ലാ മെഡിക്കല്‍ കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ ഉപവാസവും തുടരുകയാണ്. പ്രതിഷേധം ശക്തമാക്കാനുള്ള നടപടികള്‍ ആലോചിച്ചുവരികയാണെന്ന് ഐഎംഎ അറിയിച്ചിട്ടുണ്ട്. 

അവസാന വർഷ എംബിബിഎസ് പരീക്ഷ പിജി പരീക്ഷയ്ക്കുള്ള മാനദണ്ഡമാക്കുന്ന, മെഡിക്കൽ കൗണ്‍സിൽ ബില്ലിലെ വ്യവസ്ഥക്കെതിരെയാണ് വിദ്യാർഥി പ്രതിഷേധം. ബില്ലിലെ വ്യവസ്ഥകളനുസരിച്ച് എംബിബിഎസ് അവസാന വർഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കും. ഇതേ പരീക്ഷയുടെ മാർക്കാവും എംഡി കോഴ്‍സിലേക്കുള്ള പ്രവേശനത്തിനും ആധാരം. ദേശീയതല മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്‍റെ അടിസ്ഥാനത്തിലാവും എയിംസ് ഉൾപ്പടെ എല്ലാ സ്ഥാപനങ്ങളിലേക്കും പ്രവേശനം. സ്വകാര്യ മെഡിക്കൽ കോളേജുകളിലെ അമ്പത് ശതമാനം സീറ്റുകളിൽ ഫീസിന് കേന്ദ്രസർക്കാർ മാനദണ്ഡം നിശ്ചയിക്കും.  

പ്രാഥമിക ശുശ്രൂഷയ്ക്കും പ്രതിരോധ കുത്തിവയ്‍പുകൾക്കും, മിഡ് ലെവൽ ഹെൽത്ത് വർക്കർ എന്ന പേരിൽ ഡോക്ടർമാരല്ലാത്ത വിദഗ്‍ധർക്കും നിയന്ത്രിത ലൈസൻസ് നൽകാനും ബില്ലില്‍ ശുപാര്‍ശയുണ്ട്. 25 അംഗ ദേശീയ മെഡിക്കൽ കമ്മീഷനാവും മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലെയും അന്തിമ അതോറിറ്റി.

ബില്ല് പ്രകാരം ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഇല്ലാതാകും. പകരം മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകാൻ മെഡിക്കൽ കമ്മീഷന് കീഴിൽ സ്വതന്ത്ര ബോർഡുകൾ സ്ഥാപിക്കും. സംസ്ഥാനങ്ങൾ സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ സ്ഥാപിക്കണമെന്നും ബില്ലില്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios