കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എംഎം മണി
പാർലമെന്റ് തന്തൂരി അടുപ്പായി മാറിയെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രിയുടെ വിമർശനം
തിരുവനന്തപുരം: പാർലമെന്റിൽ വിശദമായ ചർച്ചകളില്ലാതെ ബില്ലുകൾ പാസാക്കുന്നതിനെ വിമർശിച്ച് സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി. ബില്ലുകൾ ചുട്ടെടുക്കുകയാണെന്നാണ് മണിയുടെ പ്രധാന വിമർശനം.
ചർച്ചയില്ലാതെയും സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടാതെയും ബില്ലുകൾ പാസാക്കുമ്പോൾ ജനാധിപത്യം നോക്കുകുത്തിയാവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫാസിസം ഇങ്ങനെയും കടന്നുവരുമെന്നും ചെറുത്തുനിൽപ്പല്ലാതെ മാർഗ്ഗമില്ലെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
"ചുട്ടെടുക്കുകയാണ്;
ചക്കക്കുരുവല്ല, ബില്ലുകളാണ്.
ചർച്ചയില്ലാതെ, സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടാതെ,
പാതി വെന്തതും, വേവാത്തതുമൊക്കെ
ഒന്നൊന്നായി ചുട്ടെടുക്കുകയാണ്.
പാർലമെന്റ് തന്തൂരി അടുപ്പായി മാറുന്നു.
ജനാധിപത്യം നോക്കുകുത്തിയായി മാറുന്നു .
ഫാസിസം ഇങ്ങിനെയും കടന്നുവരും.
ചെറുത്തുനിൽപ്പല്ലാതെ മാർഗ്ഗമില്ല."