കർഷകരുമായി ചർച്ചയ്ക്ക് തയ്യാർ; കാർഷികനിയമം പിൻവലിക്കാനാവില്ലെന്ന് ആവർത്തിച്ച് കൃഷിമന്ത്രി
കർഷകനെ സഹായിക്കാനും കാർഷികമേഖലയിലെ വികസനത്തിനുമാണ് കാർഷിക നിയമങ്ങൾ കൊണ്ടുവന്നത്. സർക്കാർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ കർഷക സംഘടനകൾ ചർച്ച ചെയ്യണം. അതിന് ശേഷം ചർച്ചക്ക് തയ്യാറെങ്കിൽ അറിയിക്കണം.
ദില്ലി: കാർഷികനിയമം പിൻവലിക്കാനാകില്ലെന്ന് ആവർത്തിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. കർഷകനെ സഹായിക്കാനും കാർഷികമേഖലയിലെ വികസനത്തിനുമാണ് കാർഷിക നിയമങ്ങൾ കൊണ്ടുവന്നത്. സർക്കാർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ കർഷക സംഘടനകൾ ചർച്ച ചെയ്യണം. അതിന് ശേഷം ചർച്ചക്ക് തയ്യാറെങ്കിൽ അറിയിക്കണം. നിയമങ്ങളിൽ മാറ്റങ്ങളാകാമെന്നും മന്ത്രി വ്യക്തമാക്കി.
കർഷക നേതാക്കളുമായി പലതവണ സർക്കാർ ചർച്ച നടത്തി. കർഷക സംഘടന നേതാക്കൾ നിയമം പിൻവലിക്കണം എന്ന് മാത്രം ആവശ്യപ്പെടുകയാണ്. കർഷക സംഘടനകൾ ഉയർത്തിയ എല്ലാ ആശങ്കയും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണ്. നിയമം എം എസ് പിയെയോ, എപിഎംപിയെയോ ബാധിക്കില്ല. എട്ട് ഭേദഗതികൾ കൊണ്ടുവരാമെന്ന് കർഷക സംഘടനകൾക്ക് എഴുതി നൽകിയതാണെന്നും മന്ത്രി പറഞ്ഞു.