"വിവാഹനിശ്ചയത്തിന് ശേഷം അധ്യാപിക അവനുമായുള്ള ബന്ധം അവസാനിപ്പിച്ചു. ആൺകുട്ടിക്ക് ആ ബന്ധം തുടരാൻ ആഗ്രഹമുണ്ടായിരുന്നു". പൊലീസ് പറഞ്ഞു.
ചെന്നൈ: പ്ലസ്ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപിക അറസ്റ്റിലായി. തമിഴ്നാട് അമ്പത്തൂരിലാണ് സംഭവം. ഇരുവരും പ്രണയത്തിലായിരുന്നെന്നും അധ്യാപിക ബന്ധത്തിൽ നിന്ന് പിന്മാറിയതാണ് വിദ്യാർത്ഥിയുടെ മരണത്തിന് കാരണമെന്നും പൊലീസ് പറയുന്നു.
തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള അമ്പത്തൂരിലെ സർക്കാർ-എയ്ഡഡ് സ്‌കൂളിലാണ് അധ്യാപിക ജോലി ചെയ്യുന്നത്. പത്താം ക്ലാസ് മുതൽ മൂന്ന് വർഷമായി വിദ്യാർത്ഥിയെ ഈ അധ്യാപിക പഠിപ്പിച്ചുവരികയായിരുന്നു. പഠിക്കാനായി ചിലപ്പോൾ സഹപാഠികളോടൊപ്പം വിദ്യാർത്ഥി അധ്യാപികയുടെ വീട്ടിൽ പോകാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. "വിവാഹനിശ്ചയത്തിന് ശേഷം അധ്യാപിക അവനുമായുള്ള ബന്ധം അവസാനിപ്പിച്ചു. ആൺകുട്ടിക്ക് ആ ബന്ധം തുടരാൻ ആഗ്രഹമുണ്ടായിരുന്നു". പൊലീസ് പറഞ്ഞു.
ഒരു മാസം മുമ്പാണ് കുട്ടി ആത്മഹത്യ ചെയ്തത്. പ്ലസ് ടു പരീക്ഷയ്ക്ക് ശേഷമായിരുന്നു ഇത്. മരണത്തിന് പിന്നിലെ കാരണം തേടിയുള്ള അമ്മയുടെ അന്വേഷണമാണ് അധ്യാപികയിലെത്തിയത്. അധ്യാപികയുടെ ഫോണിൽ കുട്ടിയുമൊത്തുള്ള ഫോട്ടോകൾ കണ്ടെടുത്തതാണ് ഒടുവിൽ അറസ്റ്റിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞയിടെ. സേലം ജില്ലയിൽ പ്രായപൂർത്തിയാകാത്ത സഹപാഠിയെ വിവാഹം കഴിച്ചതിന് 20 കാരിയായ, ഗർഭിണിയായ കോളേജ് വിദ്യാർത്ഥിനിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജിയെ തുടർന്നാണ് പൊലീസ് ഇവരെ കണ്ടെത്തിയത്.
