'വരവര റാവുവിനെ ട്യൂബ് നീക്കാതെ കിടത്തിയത് 12 ആഴ്ച', നരകയാതന പറഞ്ഞ് കുടുംബം
ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള രോഗികൾക്കും രക്ഷയില്ല. മൂത്രത്തിനായിട്ട ട്യൂബ് നീക്കാൻ പോലും അറിയാത്ത ഡോക്ടർമാരാണുള്ളത്. വരവര റാവുവിനെ ട്യൂബ് നീക്കാതെ കിടത്തിയത് 12 ആഴ്ചയാണെന്നും കുടുംബം ആരോപിച്ചു.
മുംബൈ: തലോജ ജയിലിൽ രോഗികളായ തടവുകാർക്ക് ദുരിത ജീവിതമാണെന്ന് ഭീമാ കൊറേഗാവ് കേസിൽ കുറ്റരോപിതനായ തെലുഗു കവി വരവര റാവുവിന്റെ കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സെൻട്രൽ ജയിലിൽ എംബിബിഎസ് ഡോക്ടർമാരില്ല. ആകെയുള്ളത് മൂന്ന് ആയുർവേദ ഡോക്ടർമാരാണ്. ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള രോഗികൾക്കും രക്ഷയില്ല. മൂത്രത്തിനായിട്ട ട്യൂബ് നീക്കാൻ പോലും അറിയാത്ത ഡോക്ടർമാരാണുള്ളത്. വരവര റാവുവിനെ ട്യൂബ് നീക്കാതെ കിടത്തിയത് 12 ആഴ്ചയാണെന്നും കുടുംബം ആരോപിച്ചു.
അതേസമയം, മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ച ഫാദർ സ്റ്റാൻ സ്വാമിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് വിട്ടുനൽകും. അതിനായി ചികിത്സയിലിരുന്ന ഹോളി ഫാമിലി ആശുപത്രിയിൽ നിന്ന് മൃതദേഹം സർക്കാർ ആശുപത്രിയായ ജെജെയിലേക്ക് മാറ്റി. മുംബൈയിൽ തന്നെയാണ് സംസ്കാരം. കൊവിഡ് പ്രോട്ടോകോൾ പ്രകാരം ആണ് ചടങ്ങുകൾ.
കസ്റ്റഡിയിലിരിക്കെയുള്ള മരണത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം ഈശോ സഭ ശക്തമാക്കും. ഇന്നലെ ബോംബെ ഹൈക്കോടതി തന്നെ ജുഡീഷ്യൽ അന്വേഷണം അനുവദിക്കാനുള്ള സാധ്യതകൾ വാദത്തിനിടെ സൂചിപ്പിച്ചിരുന്നു. സ്റ്റാൻ സ്വാമിയുടെ മരണം അന്താരാഷ്ട്ര തലത്തിലും ചർച്ചയാവുകയാണ്. ഗാർഡിയനടക്കം മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെ ഐക്യരാഷ്ട്രസഭയുടേയും യൂറോപ്യൻ യൂണിയന്‍റേയും മനുഷ്യാവകാശ വിഭാഗം പ്രതിനിധികൾ നടുക്കം രേഖപ്പെടുത്തി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona