മുഗൾ ചക്രവർത്തി ഷാജഹാന്റെ 371-ാമത് ഉറൂസ് ആഘോഷങ്ങൾക്കെതിരെ അഖില ഭാരത ഹിന്ദു മഹാസഭ പ്രതിഷേധ മാർച്ച് നടത്തി. താജ് മഹൽ മുൻപ് തേജോ മഹാലയ എന്ന ശിവക്ഷേത്രമായിരുന്നു എന്ന് വാദിച്ചാണ് പ്രതിഷേധം. ഉറൂസ് ആഘോഷങ്ങൾ നടത്തുമെന്ന് ഖുദ്ദാം-ഇ-റോസ കമ്മിറ്റി.
ദില്ലി: മുഗൾ ചക്രവർത്തി ഷാജഹാന്റെ 371ാമത് ഉറൂസിൻ്റെ ആഘോഷങ്ങൾ നടത്തരുതെന്ന് ആവശ്യപ്പെട്ട് ആഗ്രയിലെ സൂപ്രണ്ടിങ് ആർക്കയോളജിസ്റ്റിൻ്റെ ഓഫീസിലേക്ക് അഖില ഭാരത ഹിന്ദു മഹാസഭയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ഹിന്ദു മഹാസഭയുടെ യുവജന വിഭാഗം നടത്തിയ മാർച്ചിൽ ഈ മാസം 15, 16, 17 തീയതികളിൽ ഉറൂസ് ആഘോഷിക്കരുതെന്നാണ് ആവശ്യപ്പെട്ടത്. ശിവരൂപം ധരിച്ചാണ് പ്രതിഷേധക്കാരിൽ ഒരാൾ മാർച്ചിൽ പങ്കെടുത്തത്. താജ് മഹൽ മുൻപ് ശിവക്ഷേത്രമായിരുന്നുവെന്ന വാദം ഉയർത്തുന്ന ഹിന്ദു മഹാസഭ, ഇതിനെ തേജോ മഹാലയ എന്നാണ് വിശേഷിപ്പിക്കുന്നത്. മുഗൾ ചക്രവർത്തി ഷാജഹാൻ നിർമിച്ചതല്ല ഇതെന്നും പുരാതന ശിവക്ഷേത്രമാണിതെന്നുമാണ് വാദം. താജ് മഹലിന് അകത്തെ അടച്ചിട്ട മുറികൾ തുറക്കണമെന്നും വാദിക്കുന്ന ഇവർ, പതിവായി ഷാജഹാൻ്റെ ഉറൂസ് നടക്കുന്ന സമയത്ത് പ്രതിഷേധം ഉയർത്താറുണ്ട്.
ഖുദ്ദാം-ഇ-റോസ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് താജ് മഹലിൽ ഉറൂസ് നടത്തുന്നത്. ഇക്കുറിയും ഉറൂസിൻ്റെ ഭാഗമായി വിപുലമായ പരിപാടികളാണ് നടക്കുന്നത്. ഇതോടനുബന്ധിച്ച് ജനുവരി 15, 16 തീയതികളിൽ ഉച്ചയ്ക്ക് 2 മണി മുതലും ജനുവരി 17 ന് മുഴുവൻ ദിവസവും സൗജന്യമായി സഞ്ചാരികൾക്ക് ഇവിടെ പ്രവേശനം ലഭിക്കും. ഷാജഹാൻ്റെയും മുംതാസിന്റെയും യഥാർത്ഥ കബറിടങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂഗർഭ അറ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. വർഷത്തിലൊരിക്കൽ ഉറൂസ് ദിനങ്ങളിൽ മാത്രമാണ് സന്ദർശകർക്ക് ഈ കബറിടങ്ങൾ ഇത്തരത്തിൽ തുറക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ചാദർ (ഖബറിന് മുകളിൽ വിരിക്കുന്ന തുണി) കബറിടത്തിൽ സമർപ്പിക്കും. കഴിഞ്ഞ വർഷം സമർപ്പിച്ച 1640 മീറ്റർ നീളമുള്ള ചാദറിന് പകരം കൂടുതൽ നീളമുള്ള ചാദർ ഇത്തവണ സമർപ്പിക്കും. കബറിടങ്ങൾ 'ഗുസ്‌ൽ' ചടങ്ങിലൂടെ ശുദ്ധീകരിച്ച്, പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനയും നടത്തും. കബറിടത്തിൽ ചന്ദനം പൂശും. ഒപ്പം ഖുറാൻ സമ്പൂർണമായി പാരായണം ചെയ്യും.


