മിസോറാമിലെ വോട്ടെണ്ണല്‍ തിങ്കളാഴ്ചയിലേക്ക് മാറ്റി; കമ്മീഷന് തീരുമാനം പരാതികള്‍ പരിഗണിച്ച്
ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ മിസോറാമിൽ ഞായറാഴ്ച പ്രാർത്ഥനയടക്കമുള്ള ചടങ്ങുകൾ നടക്കാനുള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യങ്ങള്‍
ഐസ്വാള്‍: മിസോറാമിന്റെ വോട്ടെണ്ണൽ തിങ്കളാഴ്ചത്തേക്ക് മാറ്റി തെരെഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെണ്ണൽ തീയതി മാറ്റണമെന്ന ആവശ്യമുന്നയിച്ച് കമ്മീഷന് നിരപധി പേർ പരാതി നൽകിയിരുന്നു. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ മിസോറാമിൽ ഞായറാഴ്ച പ്രാർത്ഥനയടക്കമുള്ള ചടങ്ങുകൾ നടക്കാനുള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യമുന്നയിച്ചത്. തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഞായറാഴ്ച രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളുടെ വോട്ടെണ്ണൽ നിശ്ചയിച്ച പ്രകാരം നടക്കും. നവംബര്‍ ഏഴിന് ഒറ്റ ഘട്ടമായാണ് മിസോറാമിലെ തെരഞ്ഞെടുപ്പ് നടന്നത്. 40 അസംബ്ലി മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.
അതേസമയം അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നു. മധ്യപ്രദേശ് ബിജെപി നിലനിര്‍ത്തുമെന്ന് ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുമ്പോള്‍ രാജസ്ഥാനില്‍ ഇന്ത്യ ടുഡെ ആക്സിസ് മൈ ഇൻഡ്യ പോള്‍ തൂക്ക് സഭയുടെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് പിടിക്കുമെന്ന ഭൂരിപക്ഷ പ്രവചനം മിസോറാമില്‍ ഭരണമാറ്റ സാധ്യതയും കാണുന്നു.
മധ്യപ്രദേശില്‍ 140 മുതല്‍ 162 സീറ്റുവരെ ബിജെപി നേടുമെന്നാണ് ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ പോള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 68 മുതല്‍ 90 സീറ്റു വരെ കിട്ടാം. മറ്റുള്ളവര്‍ 3 സീറ്റുകളിലേക്ക് ഒതുങ്ങാം. ജന്‍ കി ബാത്ത്, ടുടെഡെയ്സ് ചാണക്യ തുടങ്ങിയ എക്സിറ്റ് പോള്‍ പ്രവചനങ്ങളും ബിജെപി ഭരണം നിലനിര്‍ത്തുന്നതിന്‍റെ സൂചന നല്‍കുന്നു. അതേസമയം, ടി വി നയന്‍ ഭാരത് വര്‍ഷ് പോള്‍ സ്ട്രാറ്റ് എക്സിറ്റ്പോൾ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിക്കുമെന്ന് പ്രവചിക്കുന്നു.111 മുതല്‍ 128 സീറ്റ് വരെ കിട്ടാം. ദൈനിക് ഭാസ്കറിന്‍റെ പ്രവചനവും കോണ്‍ഗ്രസിന് അനുകൂലമാണ്. സ്ത്രീവോട്ടര്‍മാരുടെ നിലപാട് മധ്യപ്രദേശില്‍ നിര്‍ണ്ണായകമാകാമെന്നാണ് വിലയിരുത്തല്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...