കേന്ദ്ര സർക്കാരിന്റെ ലോക്സഭാ മണ്ഡലപുനർനിർണയ നീക്കത്തിനെതിരെ തമിഴ്നാട്ടിൽ ഡിഎംകെ പ്രതിഷേധം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി മൂന്ന് ദിവസത്തെ കരിങ്കൊടി പ്രതിഷേധത്തിന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആഹ്വാനം ചെയ്തു. 

ചെന്നൈ : കേന്ദ്ര സർക്കാരിന്റെ ലോക്സഭാ മണ്ഡലപുനർനിർണയ നീക്കത്തിൽ തമിഴ്നാട്ടിൽ പ്രതിഷേധം കടുപ്പിക്കാൻ ഡിഎംകെ. ഡിഎംകെ ആഹ്വാനം ചെയ്ത കരിങ്കൊടി പ്രതിഷേധം ഇന്ന് നടക്കും.11 മണിക്ക് സംസ്ഥാന വ്യാപകമായി കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കാനാണ് നിർദ്ദേശം. വീടുകളിലും പൊതുവിടങ്ങളിലുമെല്ലാം കറുത്ത കൊടി ഉയർത്തമെന്നാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിർദേശം. മന്ത്രിമാരുടെയും ഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെയും നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. ചെന്നൈയിൽ ദ്രാവിഡ കഴകം അധ്യക്ഷൻ കെ വീരമണി നേതൃത്വം നൽകും. എല്ലാ വാർഡ്‌ -ബൂത്ത്‌ തലത്തിലും കറുത്ത കൊടി ഉയർത്തണം. മൂന്ന് ദിവസത്തെ പ്രതിഷേധത്തിന് ആഹ്വാനം. അടുത്ത മൂന്ന് ദിവസം എല്ലാ വീടുകളിലും കടകളിലും വ്യവസായശാലകളിലും പ്രതിഷേധം സംഘടിപ്പിക്കും. 

മണ്ഡല പുനർനിർണയ നടപടികളുമായി മുന്നോട്ട് പോയാൽ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭത്തിന് തമിഴ്നാട് സാക്ഷ്യം വഹിക്കുമെന്നാണ് കഴിഞ്ഞ ദിവസം എംകെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ചത്. അവസാന മുന്നറിയിപ്പെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മോദിയെ സ്റ്റാലിൻ വെല്ലുവിളിച്ചത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് അനർഹമായ പ്രാധാന്യം നൽകി തമിഴ്നാടിന്റെ അധികാരം ഇല്ലാതാക്കാൻ ശ്രമിച്ചാൽ സർവ്വശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 1950 കളിലെയും 60 കളിലെയും ഡി എം കെയുടെ പോരാട്ടവീര്യം ഇന്ത്യ വീണ്ടും കാണേണ്ടി വരുമെന്നും, മുഖ്യമന്ത്രി എന്ന നിലയിൽ മാത്രമല്ല ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഇന്നത്തെ അമരക്കാരൻ എന്ന നിലയിലുമാണ് താൻ ഇത് പറയുന്നതെന്നും സ്റ്റാലിൻ വ്യക്തമാക്കുന്നു. 

തമിഴ്നാടിന്റെ സ്വാഭിമാനത്തെ തൊട്ടാൽ ഓരോ വീട്ടിൽ നിന്നുള്ളവരും തെരുവിലിറങ്ങുമെന്നും ദില്ലിയിൽ ഇരുന്ന് സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവരാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം ആഞ്ഞടിച്ചു. വിരട്ടലായി പറയുന്നതല്ലെന്നും മുന്നറിയിപ്പ് മാത്രമാണെന്നും ഇനി വിരട്ടലായി കണ്ടാലും ഒരു പ്രശ്നമില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. സ്വാഭിമാനമാണ് വലുതെന്നും തിരഞ്ഞെടുപ്പും അധികാരവും തമിഴ് ജനതക്ക് രണ്ടാമത്തെ കാര്യമാണെന്നും സ്റ്റാലിൻ പറഞ്ഞു.