നടൻ വിജയ് ക്രിസ്ത്യൻ വോട്ടുകളിലേക്ക് കടന്നുകയറുമെന്ന റിപ്പോർട്ടുകൾക്കിടെ, മുഖ്യമന്ത്രി എം കെ സ്റ്റാലിന് പിന്തുണയുമായി തമിഴ്നാട്ടിലെ വിവിധ സഭകളിലെ ബിഷപ്പുമാർ രംഗത്തെത്തി. സ്റ്റാലിന്റെ വസതിയിലെത്തിയാണ് ബിഷപ്പുമാരുടെ സംഘം പിന്തുണയറിയിച്ചത്. അതേസമയം, സ്റ്റാലിനും വിജയ്‌യും നാമനിർദേശ പത്രിക സമർപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി.

ചെന്നൈ: എം കെ സ്റ്റാലിന് പിന്തുണയുമായി തമിഴ്നാട്ടിലെ ബിഷപ്പുമാർ. വോട്ടെടുപ്പിന് മുമ്പുള്ള ഞായറാഴ്ച ബിഷപ്പുമാരുടെ സംഘം സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. റോമൻ കത്തോലിക്കാ, സിറോ മലബാർ, ലാറ്റിൻ, സിഎസ്ഐ, യാക്കോബായ, ലൂഥറൻ, ഇവാഞ്ചലിക്കൽ സഭകളിലെ ബിഷപ്പുമാരും വൈദികരും സംഘത്തിലുണ്ടായിരുന്നു. മതനിരപേക്ഷത സംരക്ഷിക്കുന്ന ഏക മുഖ്യമന്ത്രി സ്റ്റാലിനാണെന്ന് ബിഷപ്പുമാർ പറഞ്ഞു. ടിവികെ നേതാവ് വിജയ് ക്രിസ്ത്യൻ വോട്ടുകളിലേക്ക് കടന്നുകയറുമെന്ന റിപ്പോർട്ടിനിടെയാണ് കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയം. സ്റ്റാലിന്റെ വസതിയിൽ എത്തിയാണ് പിന്തുണ അറിയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, തമിഴ്നാട്ടിൽ നാമനിർദേശ പത്രിക സമർപ്പണം തുടങ്ങി. മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിനും ടിവികെ അധ്യക്ഷൻ വിജയ്‍യും ആദ്യ ദിനം പത്രിക നൽകി. കൊളത്തൂരിൽ പത്രിക നൽകിയ സ്റ്റാലിൻ റോഡ് ഷോ നടത്തിയാണ് മടങ്ങിയത്. റോഡ്ഷോയിൽ നൂറു കണക്കിന് സ്ത്രീകളെ അണിനിരത്തിയ ഡിഎംകെ, ടിവികെക്ക് മറുപടി നൽകാനും ശ്രമിച്ചു. മത്സരം ദില്ലിയും തമിഴ്നാടും തമ്മിൽ ആണെന്നും ആരൊക്കെ എതിരാളികൾ ആയി വന്നാലും ഡിഎംകെ ജയിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന വിജയ്, ചെന്നൈ പെരമ്പൂരിൽ ആണ് ഇന്ന് പത്രിക നൽകിയത്. ടിവികെ നേതാക്കൾക്കൊപ്പം എത്തിയ വിജയ് റോഡ് ഷോയും നടത്തി. ഇന്ന് സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിൽ അടക്കം വിജയ് പൊതുയോഗങ്ങളിൽ പങ്കെടുക്കും.