ചൂളൈമേട് സ്വദേശിയായ അരുൾരാജ് എന്ന ഇരുചക്ര വാഹനയാത്രക്കാരനാണ് റോഡിൽ തെറിച്ചുവീണ് തലയ്ക്ക് പരിക്കേറ്റത്.
ചെന്നൈ: വാഹനാപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ സഹായവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ചെന്നൈ തേനാംപേട്ട ടിഎംഎസ് മെട്രോ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. ഇതേ സമയത്താണ് മുഖ്യമന്ത്രി സ്റ്റാലിന്‍റെ വാഹനവ്യൂഹം അതേവഴി കടന്നു പോയത്. അപകടം സംഭവിച്ചതായി ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി വാഹനത്തിൽ നിന്നിറങ്ങി റോഡിൽ തെറിച്ചുവീണയാളെ ആശുപത്രിയിലാക്കാൻ നേതൃത്വം നൽകി.
ചൂളൈമേട് സ്വദേശിയായ അരുൾരാജ് എന്ന ഇരുചക്ര വാഹനയാത്രക്കാരനാണ് റോഡിൽ തെറിച്ചുവീണ് തലയ്ക്ക് പരിക്കേറ്റത്. ആദ്യം കണ്ട ഓട്ടോറിക്ഷയിൽ ഇദ്ദേഹത്തെ കയറ്റി സുരക്ഷാ ജീവനക്കാരിൽ ഒരാളെയും ഒപ്പം അയച്ചതിന് ശേഷമാണ് മുഖ്യമന്ത്രി യാത്ര തുടർന്നത്. അതേസമയം, രണ്ടാഴ്ട മുമ്പാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വീണ്ടും ഡിഎംകെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. പാർട്ടിയുടെ ഉന്നത സ്ഥാനത്തേക്ക് എതിരില്ലാതെ സ്റ്റാലിൻ തെരഞ്ഞെടുക്കപ്പെട്ടതായി ഡിഎംകെ പ്രഖ്യാപിക്കുകയായിരുന്നു.
പാർട്ടി പ്രവർത്തകരായ ദുരൈമുരുകൻ ജനറൽ സെക്രട്ടറിയായും ടി ആർ ബാലു ട്രഷററായും ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് നേതാക്കളും രണ്ടാം തവണയാണ് തങ്ങളുടെ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജനറൽ കൗൺസിൽ യോഗത്തിന്റെ വേദിയിൽ എത്തിയ മുഖ്യമന്ത്രിക്ക് പാർട്ടി പ്രവർത്തകർ ഉജ്ജ്വല സ്വീകരണം നൽകി. അന്തരിച്ച പാർട്ടി കുലപതി എം കരുണാനിധിയുടെ ഇളയ മകനായ 69 കാരനായ സ്റ്റാലിൻ ഡിഎംകെ ട്രഷറർ, യൂത്ത് വിംഗ് സെക്രട്ടറി തുടങ്ങിയ നിരവധി പാർട്ടി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
2018ൽ കരുണാനിധിയുടെ വിയോഗത്തെ തുടർന്നാണ് സ്റ്റാലിൻ പാർട്ടി അധ്യക്ഷനായി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടത്.
ഡിഎംകെയുടെ രണ്ടാമത്തെ പ്രസിഡന്റാണ് സ്റ്റാലിൻ. 1969-ൽ കരുണാനിധി ഡിഎംകെയുടെ ആദ്യ പ്രസിഡന്റായി. ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഐക്കണും ഡിഎംകെ സ്ഥാപകനുമായ സി എൻ അണ്ണാദുരൈ പാർട്ടി ജനറൽ സെക്രട്ടറിയായിരുന്നു. 1949-ലാണ് ഡിഎംകെ സ്ഥാപിതമായത്. 1969-ൽ അദ്ദേഹത്തിന്റെ അന്ത്യം വരെ ഉയർന്ന പദവി വഹിച്ചിരുന്നത് അണ്ണാദുരൈ തന്നെ ആയിരുന്നു.
