യാത്രാ വാഹനങ്ങളിലെ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നത് നിർബന്ധമാക്കി കർണാടക പൊലീസ്

സംസ്ഥാനത്തെ യാത്രാ വാഹനങ്ങളിലെ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നത് നിർബന്ധമാക്കി കർണാടക പൊലീസ്. പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാനാണ് തീാരുമാനം. ആദ്യമായി കുറ്റം ചെയ്യുന്നവർക്ക് 1000 രൂപയും രണ്ടാം തവണ 2000 രൂപയുമാണ് പിഴ. എല്ലാ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന കേന്ദ്രസർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. ഡ്രൈവർ സീറ്റിന് പുറമെ എട്ട് സീറ്റിൽ കൂടാത്ത വാഹനങ്ങളും ഉൾപ്പെടുന്ന എം1 വിഭാഗത്തിൽപ്പെട്ട എല്ലാ വാഹനങ്ങൾക്കും നിയമം ബാധകമാണ്. 

അടുത്തിടെ, മുംബൈ പോലീസ് 2022 നവംബർ 1 മുതൽ എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിരുന്നു. എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് ഇല്ലാത്ത മോട്ടോർ വാഹനങ്ങൾ 2022 നവംബർ 1-ന് മുമ്പ് അവ ഇൻസ്റ്റാൾ ചെയ്യണം. 

അത്തരം ഉപകരണങ്ങൾ വാഹനത്തിൽ ഇനി അനുവദിക്കില്ല, നിരോധിക്കും; മിസ്ത്രിയുടെ മരണത്തിന് പിന്നാലെ കടുപ്പിച്ച് ഗഡ്കരി

സെപ്റ്റംബറിൽ മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി മരിച്ചതിനെ തുടർന്നാണ് പിൻസീറ്റ് ബെൽറ്റ് ഉപയോഗിക്കുന്നത് കർശനമായി നടപ്പാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്. മെഴ്‌സിഡസ് കാറിന്റെ പിൻസീറ്റിലിരുന്ന മിസ്‍ത്രി അപകടസമയത്ത് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. 

പിൻസീറ്റിൽ ബെൽറ്റ് ധരിക്കാത്തവർക്ക് പിഴ ചുമത്താൻ 2019 മോട്ടോർ വെഹിക്കിൾ ആക്ടിൽ വകുപ്പുണ്ടെന്നും അതിനാൽ ഇക്കാര്യം അവഗണിക്കാനാകില്ലെന്നുമാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് അലാം പ്രവർത്തിക്കാതിരിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ രാജ്യത്ത് നിരോധിക്കുമെന്നും കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. പിൻസീറ്റ് ബെൽറ്റ് അലാറം മുന്നറിയിപ്പ് സംവിധാനം നിർബന്ധമാക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. കാർ നീങ്ങുമ്പോൾ ആരെങ്കിലും ബെൽറ്റ് ഇട്ടിട്ടില്ലെങ്കിൽ നിരന്തരമായ ബീപ്പ് ശബ്ദം ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കും. പിൻവശത്ത് സീറ്റ് ബെൽറ്റ് ധരിക്കാതെ ഇരുന്നതിനാൽ 15,000-ത്തില്‍ അധികം ആളുകൾക്ക് അപകടങ്ങളിൽ ജീവൻ നഷ്‍ടപ്പെട്ടതായി കേന്ദ്രത്തിന്റെ സമീപകാല റിപ്പോർട്ടുകള്‍ വെളിപ്പെടുത്തുന്നു.