അനുമതിയില്ലാതെ പശുവിനെ കടത്തിയവര്‍ക്കെതിരെയും ഇവരെ മര്‍ദിക്കുകയും കെട്ടിയിടുകയും ചെയ്തവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് ഖന്‍ഡ്വ എസ്പി ശിവ്ദയാല്‍ സിംഗ് പറഞ്ഞു.

ഭോപ്പാല്‍: മധ്യപ്രദേശിലെ ഖന്‍ഡ്വ ജില്ലയില്‍ പശുക്കളെ കടത്തിയെന്നാരോപിച്ച് 25 പേരെ മര്‍ദ്ദിച്ച് ഒരു കയറില്‍ കെട്ടി ആള്‍ക്കൂട്ടം രണ്ട് കിലോ മീറ്റര്‍ അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് നടത്തിച്ചു. മഹാരാഷ്ട്രയിലേക്ക് പശുക്കളെ കടത്തിയെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം ഇവരെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യ ടുഡേയാണ് വാര്‍ത്ത പുറത്തുവിട്ടത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വടിയും ആയുധങ്ങളുമായി ആള്‍ക്കൂട്ടം ഇവരെ നിലത്തിരുത്തി ജയ് ഗോമാതാ വിളിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

സുരക്ഷാ പ്രശ്നം മുന്‍നിര്‍ത്തി വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് പൊലീസ് വിലക്കി. ഖല്‍വാസ് പ്രദേശത്തെ സന്‍വലിഖേദ ഗ്രാമത്തിലാണ് സംഭവം. അനുമതിയില്ലാതെ പശുവിനെ കടത്തിയവര്‍ക്കെതിരെയും ഇവരെ മര്‍ദിക്കുകയും കെട്ടിയിടുകയും ചെയ്തവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് ഖന്‍ഡ്വ എസ് പി ശിവ്ദയാല്‍ സിംഗ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. പശുക്കളെ കടത്താനുപയോഗിച്ച ട്രക്കുകള്‍ പിടികൂടി പശുക്കളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയെന്നും പൊലീസ് അറിയിച്ചു.