Asianet News MalayalamAsianet News Malayalam

കേന്ദ്രമന്ത്രിസഭ വികസിപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി: 25 -ഓളം പുതുമുഖങ്ങൾക്ക് സാധ്യത

രണ്ടാം മോദി സർക്കാരിൽ നിലവിൽ മന്ത്രിമാരാണുള്ളത്. ഭരണഘടന പ്രകാരം കേന്ദ്രമന്ത്രിസഭയിൽ 81 അംഗങ്ങൾ വരെയാവാം. ഈ സാധ്യത ഉപയോഗപ്പെടുത്തി മന്ത്രിസഭ വിപുലീകരിക്കാനാണ് മോദി ഉദ്ദേശിക്കുന്നത്. 

modi to expand is cabinet soon
Author
Delhi, First Published Jul 2, 2021, 9:15 AM IST

ദില്ലി: കേന്ദ്രമന്ത്രിസഭയിൽ ഉടൻ സമഗ്രമായ അഴിച്ചു പണി നടക്കുമെന്ന് റിപ്പോർട്ടുകൾ. മന്ത്രിസഭയിൽ കൂടുതൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തി വികസിപ്പിക്കാനും മോശം പ്രകടനം നടത്തിയ ചിലരെ പാർട്ടി പദവികളിലേക്ക് കൊണ്ടു വരാനുമുള്ള നീക്കങ്ങളാണ് പ്രധാനമന്ത്രി ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ എന്നിവർ പല തവണയായി നടത്തിയ ചർച്ചകൾക്കൊടുവിൽ 25 പേരെ കേന്ദ്രമന്ത്രിസഭയിലേക്ക് കൊണ്ടു വരാൻ ധാരണയായി എന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

രണ്ടാം മോദി സർക്കാരിൽ നിലവിൽ 53 മന്ത്രിമാരാണുള്ളത്. ഭരണഘടന പ്രകാരം കേന്ദ്രമന്ത്രിസഭയിൽ 81 അംഗങ്ങൾ വരെയാവാം. ഈ സാധ്യത ഉപയോഗപ്പെടുത്തി മന്ത്രിസഭ വിപുലീകരിക്കാനാണ് മോദി ഉദ്ദേശിക്കുന്നത്. പ്രവർത്തന മികവ് കാണിച്ച മന്ത്രിമാർ പലരും കേന്ദ്രസർക്കാരിൽ തുടരാനാണ് സാധ്യത. മന്ത്രിമാരായി പരിഗണിക്കേണ്ടവരുടെ ചുരുക്കപ്പട്ടിക ഇതിനോടകം തയ്യാറാക്കി കഴിഞ്ഞെന്നും സൂചനയുണ്ട്.  

ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും 2024-ലെ പൊതുതെരഞ്ഞെടുപ്പും മുന്നിൽ കണ്ടായിരിക്കും മോദിയുടെ മന്ത്രിസഭാ വിപുലീകരണം എന്നാണ് സൂചന. മന്ത്രിസഭാ വികസനത്തിൻ്റെ ഭാഗമായി അധികവകുപ്പുകൾ കൈകാര്യം ചെയ്യുന്ന പലമന്ത്രിമാരിൽ നിന്നും ചില വകുപ്പുകൾ എടുത്തു മാറ്റാൻ സാധ്യതയുണ്ട്. 

കോണ്ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാതിദ്യ സിന്ധ്യ, അസമിൽ ഹിമന്ത ബിശ്വാസ് ശർമ്മയ്ക്കായി വഴി മാറി കൊടുത്ത സർബാനന്ദ സോനാവൽ, ബീഹാറിൽ നിന്നും സുശീൽ കുമാർ മോദി എന്നിവർ മന്ത്രിസഭയിലേക്ക് എത്തും എന്നാണ് സൂചന. മഹാരാഷ്ട്രയിൽ നിന്നും നാരായണ് റാണേ, ഭൂപേന്ദ്രയാദവ് എന്നിവരും മന്ത്രിസഭയിൽ എത്തിയേക്കും. 

യുപിയിൽ നിന്നും വരുണ് ഗാന്ധി, രാംശങ്കർ കഠേരിയ, അനിൽ ജയ്ൻ, റീത്താ ബഹുഗുണാ ജോഷി, സഫർ ഇസ്ലാം എന്നിവർക്കും മന്ത്രിസ്ഥാനം കിട്ടാൻ സാധ്യതയുണ്ട്. ബിജെപി സഖ്യകക്ഷിയായ അപ്നാ ദളിലെ അനുപ്രിയ പട്ടേലിൻ് പേരും പറഞ്ഞു കേൾക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം കാഴ്ചച് വച്ച ബംഗാൾ ബിജെപിയിൽ നിന്നും ചിലർ മന്ത്രിസഭയിലേക്ക് വന്നേക്കും.

അതേസമയം രാം വില്വാസ് പാസ്വാൻ മരിച്ച ഒഴിവിൽ എൽജെപിയിൽ നിന്നും മകന് ചിരാഗ് പാസ്വാന് പകരമായി വിമതനീക്കം നടത്തിയ ചിരാഗിൻ്റെ അമ്മാവൻ പശുപതി പരസ് മന്ത്രിസഭയിലെത്തുമെന്നും സൂചനയുണ്ട്. നിതീഷ് കുമാറിൻ്റെ ജെഡിയു മന്ത്രിസഭയിൽ ചേരുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. രണ്ട് മന്ത്രിസ്ഥാനം ജെഡിയു ആഗ്രഹിക്കുന്നതായാണ് റിപ്പോർട്ടുകൾ. 

കഴിഞ്ഞ ഒരു മാസത്തിലേറെയായി മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി അനവധി യോഗങ്ങളിൽ പങ്കെടുത്തുവെന്നാണ് സൂചന. എല്ലാ മന്ത്രിമാരുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ അവലോകന യോഗങ്ങളിൽ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തി. കൊവിഡ് സാഹചര്യത്തിൽ മന്ത്രാലയങ്ങൾ എങ്ങനെ പ്രവർത്തിച്ചു എന്നതാണ് പ്രധാനമായും മോദി പരിശോധിച്ചത് എന്നാണ് സൂചന. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios