ചെന്നൈയിൽ നിന്നുള്ള കൊവിഡ് ഹീറോസ്, രോഗികൾക്ക് സൗജന്യമായി ആഹാരം നൽകി അമ്മയും മകളും
ഞാൻ 14 അംഗ കൂട്ടുകുടുംബത്തിലാണ് ജീവിക്കുന്നത്. കഴിഞ്ഞ വർഷം വീട്ടിലെ 10 പേർക്ക് കൊവിഡ് ബാധിച്ചു. അതുകൊണ്ടുതന്നെ എനിക്കറിയാം ഇത് എത്രമാത്രം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന്.
ചെന്നൈ: കൊവിഡിന്റെ രണ്ടാം വരവിൽ പരസ്പരം സഹായമാകാൻ കൂടിയാണ് നാം ഓരോരുത്തരും പഠിച്ചത്. രാജ്യം മുഴുവൻ ജനങ്ങൾ അടുത്തുള്ളവരെയും നാടിനെ മുഴുവനും സഹായിക്കുന്ന കാഴ്ചകളാണ് കാണുന്നത്. ഇന്നത്തെ കൊവിഡ് ഹീറോകൾ ചെന്നൈ സ്വദേശികളായ ദേഷ്ണ കൃപയും അവളുടെ മകൾ അഹല്യയുമാണ്.
2020 ൽ കൊവിഡ് ബാധിച്ച് അതിനോട് പോരാടി ജീവിതത്തിലേക്ക് തിരിച്ചുവന്നവരാണ് ദേഷ്ണയും കുടുംബവും. കൊവിഡ് രോഗികൾക്ക് ആഹാരം നൽകാൻ തയ്യാറാണെന്ന് ഏപ്രിൽ 19ന് ദേഷ്ണ ട്വീറ്റ് ചെയ്തിരുന്നു. ചെന്നൈയിലുടനീളമുള്ളവർ ഈ ട്വീറ്റ് ഏറ്റെടുത്തു.
''ഞാൻ 14 അംഗ കൂട്ടുകുടുംബത്തിലാണ് ജീവിക്കുന്നത്. കഴിഞ്ഞ വർഷം വീട്ടിലെ 10 പേർക്ക് കൊവിഡ് ബാധിച്ചു. അതുകൊണ്ടുതന്നെ എനിക്കറിയാം ഇത് എത്രമാത്രം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന്. ഒരുപാട് രോഗം വന്ന് കഷ്ടപ്പെടുമ്പോൾ അവരെ സഹായിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു'' - ദേഷ്ണ ഇന്ത്യ ടുഡെക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ബികോം രണ്ടാം വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ദേഷ്ണ. എന്റെ സെമെസ്റ്റർ പരീക്ഷ ഈ അടുത്താണ് കഴിഞ്ഞത്. അപ്പോൾ എൻ്റെ ഫ്രീ ടൈം ആളുകളെ സഹായിക്കാൻ ഉപയോഗിക്കാമെന്ന് ഞാൻ കരുതി - ദേഷ്ണ പറഞ്ഞു. ദേഷ്ണയും അമ്മയും ഒരുമിച്ചാണ് ആഹാരം പാചകം ചെയ്യുന്നത്. അണ്ണാ നഗറിലെ രണ്ട്, മൂന്ന് പേരാണ് ദേഷ്ണയുമായി ബന്ധപ്പെട്ടത്. എന്നാൽ പിന്നീട് ചെന്നൈ മുഴുവൻ ഈ സഹായം നൽകാമെന്ന് ദേഷ്ണ തീരുമാനിക്കുകയായിരുന്നു.
നിലവിൽ ദേഷ്ണ ആഹാരത്തിന് പണം ഈടാക്കുന്നില്ല. വീട്ടിലേക്ക് വാങ്ങുന്ന സാധനങ്ങൾ ഉപയോഗിച്ചുതന്നെയാണ് ബാക്കിയുള്ളവർക്കാം ആഹാരം പാകം ചെയ്യുന്നത്. ആഹാരം സ്പോൺസർ ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് ചിലർ മുന്നോട്ടുവന്നിട്ടുണ്ടെന്ന് ദേഷ്ണ വ്യക്തമാക്കി.