കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന
സ്റ്റെര്‍ലിംഗ് ബയോടെക് 8100 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. ഈ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മകനേയും മരുമകനേയും നേരത്തെ ചോദ്യം ചെയ്തിട്ടുണ്ട്.
ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ അഹമ്മദ് പട്ടേലിന്റെ ദില്ലിയിലെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന. സ്റ്റെർലിംഗ് ബയോട്ടെക്കുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് പരിശോധന. അഹമ്മദ് പട്ടേലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ദില്ലിയിലെ അഹമ്മദ് പട്ടേലിന്റെ വസതിയില്‍ ഇന്ന് രാവിലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ എത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അഹമ്മദ് പട്ടേലിന് എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, മുതിര്‍ന്ന പൗരനായതിനാല്‍ കൊവിഡ് -19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കാരണം വരാന്‍ കഴിയില്ലെന്നായിരുന്നു അഹമ്മദ് പട്ടേലിന്‍റെ മറുപടി. ഈ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മകനേയും മരുമകനേയും നേരത്തെ ചോദ്യം ചെയ്തിട്ടുണ്ട്. സ്റ്റെര്‍ലിംഗ് ബയോടെക് 8100 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ആരോപണം.