സിംഘുവിൽ നിയന്ത്രണം കടുപ്പിക്കുന്നു; മാധ്യമങ്ങൾക്ക് പ്രവേശനമില്ല, ഗാസിപ്പൂരിലേക്ക് കൂടുതൽ കർഷകർ
തുടർച്ചയായി മൂന്ന് ദിവസം സംഘർഷമുണ്ടായതിന് പിന്നാലെയാണ് സിംഘുവിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചത്. സമരസ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെ കോൺക്രീറ്റ് ബാരിക്കേഡുകൾ കൊണ്ട് പൊലീസ് ഗതാഗതം അടച്ചു.
സിംഘു: ഇന്‍റര്‍നെറ്റ് സേവനം താല്‍ക്കാലികമായി വിഛേദിച്ചതിന് പിന്നാലെ സിംഘുവിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ദില്ലി പൊലീസ്. മാധ്യമങ്ങൾക്കടക്കം പ്രവേശനം നിഷേധിച്ച പൊലീസ് സമരവേദിക്ക് ചുറ്റും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തുടർച്ചയായി മൂന്ന് ദിവസം സംഘർഷമുണ്ടായതിന് പിന്നാലെയാണ് സിംഘുവിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചത്. സമരസ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെ കോൺക്രീറ്റ് ബാരിക്കേഡുകൾ കൊണ്ട് പൊലീസ് ഗതാഗതം അടച്ചു.
പൊലീസ് വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനം. മാധ്യമങ്ങൾക്ക് പ്രധാനവേദിയിലേക്ക് പ്രവേശനമില്ല. സമരഭൂമിലേക്കുള്ള ചെറിയ വഴികളിൽ കിടങ്ങുകൾ കുഴിച്ച് ഗതാഗതം തടഞ്ഞു. സമരസ്ഥലത്തിന് ചുറ്റും കനത്ത പൊലീസ് വിന്യാസമാണ് , കേന്ദ്രസേനയെയും വിന്യസിച്ചു. ജയിലിന് സമാനമായ നിയന്ത്രണങ്ങളാണ് പൊലീസ് നടപ്പാക്കുന്നതെന്ന് കർഷകർ ആരോപിക്കുന്നു. എന്നാല്‍ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതെയിരിക്കാനാണ് നടപടിയെന്നാണ് വിശദീകരണം. ഗാസിപ്പൂരിലേക്ക് യുപിയിൽ നിന്ന് കൂടുതൽ കർഷകർ ഇന്നും എത്തി.