ദില്ലിയില്‍ കൊവിഡ് വ്യാപനം സങ്കീർണമാകുന്നു; ബുധനാഴ്ച മാത്രം 3788 പേർക്ക് രോഗം
ദില്ലിയിൽ ഇതുവരെ 2365 കൊവിഡ് ബാധിച്ച് മരിച്ചത്.ദില്ലിയിൽ രോഗവ്യാപനതോത് കണ്ടെത്താൻ നാളെ മുതൽ സെറോളജിക്കൽ സർവേ തുടങ്ങമെന്ന് സർക്കാർ അറിയിച്ചു.
ദില്ലി: രാജ്യ തലസ്ഥാനമായ ദില്ലിയില്‍ കൊവിഡ് വ്യാപനം സങ്കീർണമാകുന്നു. കൊവിഡ് രോഗികളുടെ എണ്ണം ദില്ലിയിൽ ഏഴുപത്തിനായിരം കടന്നു.ഇതുവരെ 70390 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 3788 പേർക്ക് രോഗം സ്ഥിരീകരിച്ചു.
ദില്ലിയിൽ ഇതുവരെ 2365 കൊവിഡ് ബാധിച്ച് മരിച്ചത്.ദില്ലിയിൽ രോഗവ്യാപനതോത് കണ്ടെത്താൻ നാളെ മുതൽ സെറോളജിക്കൽ സർവേ തുടങ്ങമെന്ന് സർക്കാർ അറിയിച്ചു. ജൂലൈ ആറിന് സർവേ പൂർത്തിയാക്കും. ഇരുപതിനായിരം സാമ്പിളുകള്‍ ശേഖരിക്കാനാണ് തീരുമാനം.
അതേ സമയം തമിഴ്നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2865 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതര്‍ 67468 ആയി. ചെന്നൈയില്‍ മാത്രം രോഗബാധിതര്‍ 45000 കവിഞ്ഞു. മരണസംഖ്യ 866 ആയി.
കേരളത്തില്‍ നിന്ന് തമിഴ്നാട്ടില്‍ തിരിച്ചെത്തിയ 86 പേര്‍ ഇതുവരെ രോഗബാധിതരായി. കൊവിഡ് ബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ നിയന്ത്രണം ശക്തമാക്കി.
എല്ലാ ജില്ലാ അതിര്‍ത്തികളും നാളെ മുതല്‍ അടയ്ക്കും. മറ്റ് ജില്ലകളിലേക്ക് പോകാന്‍ പാസ് നിര്‍ബന്ധമാക്കി. തേനി ഉള്‍പ്പടെയുള്ള ആറ് ജില്ലകളില്‍ ഈ മാസം 30 വരെ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചു.